Saturday, 6 December 2014

രാവിലെ ഏഴു മണിക്ക് പടിയൂരില്‍ നിന്ന് പുറപ്പെടുന്ന ബസ്സ് ഇരിഞ്ഞാലക്കുട നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏഴര മണി കഴിയും ,നല്ലതിരക്കുള്ള ആ ബസ്സില്‍ മിക്കവാറും യാത്ര ചെയ്യുന്നവര്‍ മുഴുവനും  നഗരത്തില്‍ വിവിധങ്ങളായ കൂലി പണികള്‍ക്ക് പോകുന്ന പാവപെട്ടവരായിരിക്കും , ചെറുപ്പത്തില്‍ ഞാനും അവരില്‍ ഒരാള്‍ ആയിരുന്നു. നഗരത്തില്‍ കെട്ടി പൊങ്ങുന്ന കോണ്ക്രീറ്റ് കെട്ടിടങ്ങളുടെ പണിക്ക്  സിമെന്റ് കൂട്ടി കൊടുക്കാന്‍ പോയിരുന്ന ഞാനും ഓമനചേച്ചിയും .രണ്ടുമക്കള്‍ ഉള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഓമന ചേച്ചി ഒരു പാവമായിരുന്നു .അത് കൊണ്ട് തന്നെ അവര്‍ എല്ലാവരാലും പറ്റിക്കപ്പെട്ടു. അവരോടൊപ്പം ജോലിക്ക് പോകുന്ന കാര്യത്തില്‍ അമ്മക്ക് വലിയ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല .എന്നിട്ടും അമ്മയുടെ കണ്ണീര്‍ ഒപ്പാന്‍ ,എനിക്കുണ്ടായിരുന്ന ഏക വിനോദമായ പുസ്തക വായനക്കുള്ള പണം കണ്ടെത്താന്‍ ഗ്രാമത്തിലെ പുഞ്ചകൃഷിയും ,വിരിപ്പ് കൃഷിയും ഒക്കെ കഴിഞ്ഞു ജോലിയില്ലാതായാല്‍ അവരോടൊപ്പം പോകാന്‍  ഞാന്‍ നിര്‍ബന്ധിതയായത് ആങ്ങള മാരുടെ മദ്യപാന സ്വഭാവം മൂലം തകിടം മറിയുന്ന വീട്ടു ചിലവുകള്‍ താങ്ങാന്‍ കഴിയാതെ പട്ടിണി കിടക്കുന്ന അമ്മയ്ക്കും നാത്തൂന്‍ മാര്‍ക്കും വേണ്ടിയായിരുന്നു .
അങ്ങിനെ ഉള്ള യാത്രയില്‍ ഒരു മഴയുള്ള പ്രഭാതത്തില്‍  ബോയ്സ് സ്ക്കൂളിന്റെ മുന്‍പിലൂടെ ഒരു കുഞ്ഞിനെ ഒക്കത്ത് വച്ച് ,മറ്റേ കുഞ്ഞിനെ കൈവിരല്‍ പിടിച്ചു തലയില്‍ വലിച്ചിട്ട സാരി തലപ്പ്‌ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ പാട് പെട്ട് നടന്നു പോയിരുന്നൊരു മെലിഞ്ഞ സ്ത്രീരൂപം ! ആ നനഞ്ഞു കുതിര്‍ന്ന പച്ച ഓയില്‍ സാരിയിക്കിടയിലൂടെ തെളിഞ്ഞു കണ്ടിരുന്ന ആ പെണ്‍കുഞ്ഞിന്റെ മുഖം ...! അവള്‍ ഇപ്പോള്‍ വളര്‍ന്നു വലുതായി വലിയ പെണ് കുട്ടി ആയിട്ടുണ്ടാവും .
പണി സ്ഥലത്ത് ചെന്നിട്ടും ആ രൂപം എന്‍റെ മനസ്സിനെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു. കൂടെ ജോലി ചെയ്യുന്ന ചേട്ടന്മാരോട് ഞാന്‍ അവളെ കുറിച്ച് ചോദിച്ചപ്പോള്‍  ,കരിങ്കല്‍ കഷണങ്ങള്‍ തലയിലേക്ക് എടുത്തു പൊക്കി തരുന്ന ദാസേട്ടനും ,പിന്നെ പേര് ഓര്‍മയില്ലാത്ത മറ്റൊരു ചേട്ടനും ചിരിച്ചു കൊണ്ട് പറഞ്ഞു .
‘’അത് സുശീല ആണെന്നും ,നഗരത്തില്‍ പുതിയതായി വന്ന ‘’ വെടി ‘’ ആണെന്നും !
ആ വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാകാത്ത പഴയ എട്ട് വയസ്സ് കാരിയില്‍ നിന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട എനിക്ക് അവരെ ഓര്‍ത്ത് എന്തിനെന്നറിയാത്ത ഒരു വിങ്ങല്‍ എന്‍റെ ഹൃദയത്തില്‍ നീറ്റല്‍ ആയി പടര്‍ന്നു .ഇന്ന് ഇത്രയുംകാല ങ്ങള്‍ക്ക് ശേഷം ഒരു പക്ഷേ അവര്‍ ആ ജോലി ഒക്കെ വിട്ടു സുഖമായി എവിടെയെങ്കിലും കഴിയുന്നുണ്ടാവുമോ?  ,അതുമല്ലെങ്കില്‍ താന്‍ ശരീരം വിറ്റു വളര്‍ത്തിയ മക്കള്‍ തന്നെ അവരെ തെരുവിലേക്ക് വലിചെരിഞ്ഞിട്ടുണ്ടായിരിക്കുമോ? (ശോഭേച്ചിയെ പോലെ ) അതുമല്ലെങ്കില്‍ വിശപ്പടക്കാന്‍ കഴിയാതെ ,ഒരു തരി സോപ്പ് തേച്ച് ഒന്ന് കുളിക്കാന്‍ കഴിയാതെ  തന്‍റെ യൌവനകാലത്ത് തന്നെ നശിപ്പിച്ചു തെരുവില്‍ ആക്കിയ ആളുകളോടുള്ള പ്രതിക്ഷേധം തീര്‍ക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ തന്നെ ബലി കൊടുത്തു കാണുകയോ ,സുരക്ഷിതമല്ലാത്ത ലൈംഗീക വേഴ്ചകള്‍ കൊണ്ട് കിട്ടിയേക്കാവുന്ന മാരക രോഗങ്ങള്‍ മൂലം കഷ്ടപ്പെടുകയോ ആയിരിക്കുമോ ....?എങ്ങനെയാണ് അറിയുക ...?എന്‍റെ ലിസ്റ്റില്‍ ഉള്ള പലരും ഇരിഞ്ഞാലക്കുട കാര്‍ ആയി ഉണ്ട്,ഇരുപതു വര്‍ഷം മുന്‍പ് നഗരത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയെ കുറിച്ച് അറിയാമെങ്കില്‍ പോലും അവരുടെ ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് അറിയാനുള്ളത്ര വട്ട് ഒന്നും അവര്‍ക്ക് ആര്‍ക്കും ഇല്ലാത്തത് കൊണ്ട് ,ഇത് വായിച്ചു കഴിയുമ്പോളേക്കും ഇതിനു എഴുതാന്‍ ഉള്ള ഒരു കമെന്‍റ് അവരുടെ മനസ്സില്‍ ഇങ്ങനെ ആയിരിക്കും ഉയരുക ....!

‘’ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ?

നിങ്ങളും ഒരു തെരുവ് വേശ്യയായിരുന്നോ ....?

സ്വന്തം സന്തോഷങ്ങള്‍ അല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ ഇട നല്‍കാത്ത അവരുടെ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഇങ്ങനെയൊരു ഉടക്ക് ചോദ്യം ചോദിക്കനല്ലാതെ അവര്‍ക്ക് ഒന്നിനും ആവില്ല എന്ന തിരിച്ചറിവില്‍ ...ഞാന്‍ ഉറക്കെ ഒന്ന് പൊട്ടി ചിരിച്ചോട്ടെ .....?

( പൊട്ടികാളി ) 

No comments:

Post a Comment