Monday, 15 December 2014

    സുലേഖ (രണ്ടു )
അവള്‍ എനിക്ക് പഠിപ്പിച്ചു തന്ന പല നല്ല പാഠങ്ങളും പിന്നീടുണ്ടായ എന്‍റെ ജീവിതത്തില്‍ നടപ്പില്‍ വരുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നിരിക്കേ.(ഉദാഹരണത്തിന് ,ഒരു പാവപ്പെട്ടവന്‍റെവീട്ടില്‍ പോകുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ വാങ്ങികൊണ്ട് പോകുന്നതിനു പകരം ഒരാഴ്ചത്തേക്ക് ആവശ്യമായ അരിയും ചില്ലറ സാധങ്ങളും വാങ്ങി കൊണ്ടുപോകാന്‍ അവളാണ് പ്രവര്‍ത്തിയിലൂടെ എനിക്ക് കാണിച്ചു തന്നത് ) ,അവളിലെ ചില ദോഷവശങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട് ,അതില്‍ പ്രധാനം അവളുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ ആണ് ,മുന്നും പിന്നും ചിന്തിക്കാതെ അവള്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കുന്നവന്റെ മനസ്സില്‍ ഉണ്ടാക്കിയേക്കാവുന്ന മുറിവുകളുടെ ആഴം.........അതിനെ കുറിച്ച് ചിന്തിക്കാനും ,എന്‍റെ സ്വഭാവത്തില്‍ ചിലപ്പോഴൊക്കെയും ഉണ്ടായിരുന്ന ആ മോശം വശം തിരുത്താനും എനിക്ക് സാധിച്ചു.
അവയൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അവളോട്‌ തമാശരൂപത്തില്‍ പറയും ,
എന്‍റെ കൊച്ചേ.....നിനക്ക് ഒരുപാട് നന്മകള്‍ ഒക്കെ ഉണ്ടെങ്കിലും നിന്‍റെ ഈ ഒറ്റ സ്വഭാവം മതി നിന്നെ ഇഷ്ടപ്പെടുന്ന പലരില്‍ നിന്നും നിന്നെ അകറ്റി കളയാന്‍ എന്ന്.
ആ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ അപ്പോള്‍ ഒന്നും അവള്‍ക്കു കഴിയുമായിരുന്നില്ല.ഇനിയും എന്നെങ്കിലും കഴിയുമോ എന്നും അറിയില്ല.
അവള്‍ക്കു എപ്പോളും അവള്‍ അനുഭവിച്ച ചതിയുടെ വലിപ്പവും ,അത് മൂലം അനുഭവിക്കേണ്ടി വന്ന ശാരീരികവും ,മാനസീക പീഡനങ്ങളും മാത്രമായിരുന്നു വലുത്.ആ മുറിവ് അവളുടെ മനസ്സില്‍ ഉണ്ടാക്കിയിരിക്കുന്ന ആഴം ....അതാണ്‌ അവളുടെ ഇപ്പോളത്തെ ഈ ദാര്ഷ്ട്യത്തിനുകാരണം .
അതുനുമപ്പുറം മറ്റു  സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ,വിശപ്പ്‌ ,പാര്‍പ്പിടമില്ലായ്മ,വസ്ത്രങ്ങള്‍ ഇല്ലായ്മ എന്നീ ദുഃഖങ്ങളെകുറിച്ചൊന്നും മനസ്സിലാക്കേണ്ട ആവശ്യവും ഇപ്പോള്‍ അവള്‍ക്കില്ലായിരുന്നുന്നത് കൊണ്ട് ,എന്‍റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചോ,കണ്ണുനീരിനെ കുറിച്ചോ,എന്‍റെ ഉള്ളില്‍ നടക്കുന്ന ആത്മ സങ്കര്‍ഷങ്ങളെകുറിച്ചോ ചിന്തിക്കാനോ ,മനസ്സിലാക്കാനോ അവള്‍ക്കു കഴിയുമായിരുന്നില്ല ,എല്ലാത്തിനേയും  മുന്‍വിധിയോടെ കാണുന്ന സ്വഭാവകാരി ,
അതാണ്‌ അവള്‍.
അത് കൊണ്ട് തന്നെ അവളെ ഒരു പ്രത്യേക അകലത്തില്‍ സൂക്ഷിക്കാന്‍ ഞാന്‍ സദാ ശ്രമിച്ചിരുന്നു , എന്നുവച്ചാല്‍ .......
എന്നെകുറിച്ചുള്ള പല കാര്യങ്ങളും തുറന്നു പറഞ്ഞെങ്കിലും എന്‍റെ മകളുടെ അടക്കം മൊബൈല്‍ നമ്പറുകള്‍ അവള്‍ക്കു കൊടുത്തിരുന്നെങ്കിലും ,അവളുടെ അമ്മ എത്ര ചോദിച്ചിട്ടും എന്‍റെ നമ്പര്‍ കൊടുക്കാതിരിക്കാനും,കൃഷ്ണ ചോദിച്ചപ്പോള്‍ അവളുടെ നമ്പര്‍ കൊടുക്കാതിരിക്കാനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കാരണം, അവള്‍ കാര്യങ്ങള്‍ മുന്‍വിധിയോടെയുള്ള കാഴ്ചപ്പാടുകളിലൂടെ നോക്കി കാണുന്നു എന്നതാണ്.ആ കാരണത്താല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഒരു ക്ലാഷ് സംഭവിച്ചാല്‍ അവളിലൂടെ കൃഷ്ണ അറിയേണ്ടാത്ത കാര്യങ്ങളെ കുറിച്ച് അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുക്കളെ കുറിച്ച് ഞാന്‍ ഭയപ്പെട്ടിരുന്നു.
എന്നെ കുറിച്ചുള്ള സകല കാര്യങ്ങളും ഞാന്‍ പറഞ്ഞു തന്നെ കൃഷ്ണ അറിയണം എന്ന് എനിക്ക് നിര്‍ബന്ധ മുണ്ടായിരുന്നു.അതിന്‍റേതായ സമയമാവുമ്പോള്‍, എന്നിട്ടും ...............?
ദൈവം നിശ്ചയിക്കപ്പെട്ടപോലെ അവളിലൂടെ തന്നെ എന്നെക്കുറിച്ച് ഞാന്‍ മൂടിവച്ചിരുന്ന അപ്രിയ സത്യങ്ങളൊക്കെയും കൃഷ്ണയുടെ ചെവികളിലേക്ക്‌ കോരിയൊഴിക്കാന്‍ ദൈവം അവളെ തന്നെ നിയോഗിച്ചത് നാടകീയതയുടെ ആരംഭമായിരുന്നോ...?
അന്ന്........ കൃഷ്ണയുടെ മനസ്സിലെ എന്നെകുറിച്ചുള്ള വിശ്വാസങ്ങളുടെ കൊടുമുടിയില്‍ നിന്ന് ഞാന്‍ ഉരുണ്ടു താഴെ വീഴുന്നത് ആ കണ്ണുകളില്‍ വിങ്ങി കളിച്ച ചില ഭാവങ്ങളിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞു!
തുടര്‍ന്നുണ്ടായ സമയങ്ങളത്രയും അവന്‍റെ വികാരങ്ങള്‍ തണുത്തുറയുന്നതും, അതുവരെയില്ലാത്തൊരു പ്രത്യേക ഭാവത്തോടെ അവന്‍റെ മറ്റൊരു സ്ത്രീ സുഹൃത്തിനെ വിളിച്ചു അവന്‍ സംസാരിക്കുന്നതും ഒക്കെ നോക്കി കണ്ടു നിര്‍വികാരതയോടെ കിടക്കാനേ എനിക്ക് കഴിഞ്ഞുള്ളു.അപ്പോള്‍ എനിക്കൊന്നു ഉറക്കെ കരയണമെന്നു ആഗ്രഹമുണ്ടായിരുന്നു എങ്കിലും എന്ത് കൊണ്ടോ എനിക്ക് അതിനു കഴിഞ്ഞതും ഇല്ല.
അതുവരെ എന്‍റെ തലയ്ക്കു മീതെ ഉയര്‍ന്നു നിന്നിരുന്ന ഒരു വലിയ സഹായമരം എന്നില്‍ നിന്ന് വെട്ടിക്കളഞ്ഞ എന്‍റെ പ്രിയസഖി അറിയാതെ ചെയ്ത ഒരു വോയിസ്‌ മെസേജു ഇടവരുത്തി.അവള്‍ പോലും അറിയാതെ.
പിറ്റേന്ന് അവിടെ നിന്ന് യാത്രയാവുമ്പോളെക്കും പഴയ മൂഡില്‍ തിരിച്ചെത്തുവാന്‍ അവനു കഴിഞ്ഞു എങ്കിലും ഭാവിയില്‍ ഞങ്ങളുടെ സൗഹൃദത്തില്‍ വന്നേക്കാവുന്ന വിള്ളലുകള്‍ക്ക്  ചെറുതല്ലാത്തൊരു കാരണം ആയിത്തീരാന്‍ പോകുന്നത് ,വിനയന്‍ നായരും അന്ത്രപ്പേരും ആയുള്ള എന്‍റെ സൗഹൃദത്തെകുറിച്ചുള്ള എന്‍റെ കൂട്ടുകാരിയുടെ ആക്രോശം, എന്നെകുറിച്ചുള്ള  സംശയങ്ങള്‍ ആയിരിക്കാം എന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു എങ്കിലും അതിനെകുറിചോന്നും ഒന്നും മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്ന് വേണം പറയാന്‍ !
ഇനിയെന്ത് ....? ആ ചോദ്യങ്ങളുമായാണ്‌ കേരളത്തില്‍ നിന്ന് ആ പ്രാവശ്യം ഞാന്‍ തിരിച്ചു പോരുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തിയത് കൃഷ്ണയുടെ ഫോണ്‍കോള്‍സും,സമയാസമയങ്ങളില്‍ അവന്‍ അയച്ചു തന്നിരുന്ന പതിനായിരം രൂപയും ആയിരുന്നുവല്ലോ ?   ജീവിതത്തില്‍ ആദ്യമായാണ്‌ അങ്ങനെയൊരു അനുഭവം എന്‍റെ ജീവിതത്തില്‍ ഉണ്ടാവുന്നത്.എന്നെ കരുതാന്‍ ഒരാള്‍ .....അതായിരുന്നു എനിക്ക് കൃഷ്ണ ,ആ പണം കൊണ്ട് മാത്രമാണ് ഞാന്‍ വാടക കൊടുത്തിരുന്നതും, ആ ദിവസം വരെ എന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി യിരുന്നതും.എന്ന സത്യം ഞാന്‍ അതുവരെ മൂടിവച്ചിരുന്നത് അവളും കൃഷ്ണയും അടക്കമുള്ള എന്‍റെ പ്രിയപ്പെട്ടവരോടോക്കെയും ആയിരുന്നു. അതുകൊണ്ടാണ് ,പട്ടിണിയുടെ തീക്കനലുകള്‍ വയറ്റില്‍ പടര്‍ന്നു പിടിച്ചപ്പോളും അതിനെക്കുറിച്ച്‌ ആരോടും പറയാതെ അക്ഷരങ്ങളും വാക്കുകളും പെറുക്കി തിന്നു ഞാന്‍ കഴിച്ചു കൂട്ടിയ ദിവസങ്ങളുടെ എണ്ണം ഇവരൊക്കെ അറിയാതിരുന്നത്‌.അറിഞ്ഞിരുന്നെങ്കില്‍  ഒരു പക്ഷേ ....എന്‍റെ കഥയ്ക്ക് വേറൊരു വഴിതിരിവുണ്ടായേനെ !
കാരണം എന്തെന്നോ ......? തന്‍റെ സഹായം കൊണ്ട് മാത്രമാണ് ഞാന്‍ ജീവിക്കുന്നത് എന്നറിഞ്ഞാല്‍ കൃഷ്ണയുടെ കൈയിലെ കടിഞ്ഞാണ് എന്‍റെ തുടര്‍ന്നുള്ള സാമൂഹ്യജീവിതത്തെ സാരമായി ബാധിക്കും എന്ന് ശ്രുതി എന്‍റെ വീട്ടില്‍ വന്ന നാളുകളില്‍ അവന്‍ പറഞ്ഞ വാക്കുകളില്‍ കൂടി ഞാന്‍ മനസ്സിലാക്കിയിരുന്നു ,ഞാന്‍ നടത്തുന്ന തീക്കളികള്‍  ...അതിനെ കുറിച്ചുള്ള ആകുലതകള്‍ ഒക്കെയും എന്നെകുറിച്ചുള്ള സ്നേഹവും കരുതലും കൊണ്ട് മാത്രമാണ് എന്ന് അറിയാമെങ്കിലും ആ കുറ്റപ്പെടുത്തലുകള്‍  കേള്‍ക്കാന്‍ എന്ത് കൊണ്ടോ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
ആ എന്നെയാണ് സുലേഖ ‘’പണത്തെ മാത്രം സ്നേഹിക്കുന്നവള്‍’’എന്ന് ആക്രോശിച്ചത്,
ആ വാക്കുകളുടെ അര്‍ത്ഥവ്യാപ്തി എന്‍റെ മനസ്സിലെ മുറിവുകളില്‍ നിന്ന് എത്രമാത്രം ചോരപുഴ ഒഴുക്കി എന്ന് ,ഊഹിക്കാന്‍ പോലും കഴിയാതെ അവള്‍ ആ പ്രാവശ്യവും വന്നു എന്നെ കാണാന്‍ ,പതിവുപോലെ .....
ഈ പ്രാവശ്യം അവള്‍ എനിക്ക് വേണ്ടി കൊണ്ടുവന്നത് ഒരു കിലോ ഐല ആണ് ,ഞങ്ങള്‍ രണ്ടുപേരും അതിനെ കറിവച്ചു,ചോറുണ്ടാക്കി സന്തോഷത്തോടെ കഴിച്ചു .അപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ നടത്തിയ ഫേസ് ബുക്ക്‌ മീറ്റിങ്ങുകളെ പറ്റിയും ,ഞാന്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ആഭരണങ്ങളുടെ കളക്ഷനെപറ്റിയും ഒക്കെ സംസാരിക്കുകയും ,അതില്‍ നിന്ന് ഏറ്റവും ലേറ്റസ്റ്റ് ആയി വന്ന ഒരു ചെയിന്‍ വില്‍ക്കപ്പെടെണ്ടിയിരുന്നത് ആയിരം രൂപയ്ക്കു മേല്‍ ആയിരുന്നിട്ടു കൂടി അവള്‍ക്കു ഞാന്‍ കൊടുത്തത് അത് ഞാന്‍ വാങ്ങിയ അതേ വിലക്ക് ,അതായത് ഒരൊറ്റപൈസ പോലും ലാഭം വാങ്ങാതെ .
കാരണം മറ്റൊന്നും അല്ല ,എന്‍റെ കൈയില്‍ അപ്പോള്‍ ആകെയുണ്ടായിരുന്നത് വെറും മുന്നൂറു രൂപയാണ്.കച്ചവടത്തിന് പോകാന്‍ ഇനിയും രണ്ടു മൂന്നുദിവസങ്ങള്‍ കഴിയും അതിനിടക്ക് മറ്റെന്തെങ്കിലും ആവശ്യം വന്നാലോ ...?അതുകൊണ്ട് നടത്തിയ ഒരു വിട്ടുവീഴ്ച.  കാരണം  ആ പ്രാവശ്യം എനിക്ക് തരാന്‍ കൃഷ്ണയുടെ കൈയില്‍ പണം കുറവായിരുന്നു .നാലായിരം രൂപ തന്നതില്‍ ഇനിയും ആയിരത്തി അഞ്ഞൂറ് രൂപ കൂടി കൂട്ടിയാലേ വീട്ടു വാടക കൊടുക്കാന്‍ കഴിയുമായിരുന്നുള്ളൂ ....(തുടരും )


No comments:

Post a Comment