Wednesday, 12 November 2014

          ഭ്രാന്തി
__________________________________


എട്ടോ ഒന്പതോ വയസ്സ് പ്രായമുള്ളപ്പോള്അകന്ന ബന്തുവായ ഒരു ചേച്ചി വീട്ടില്വന്നു. ശോഭേച്ചി, .അമ്മ അവരെ വല്ലാതെ വഴക്ക് പറയുന്നത് കേട്ട് ഞാന്കുഞ്ഞാങ്ങളയോട് കാര്യം തിരക്കി .എന്നേകാള് അഞ്ചു വയസ്സ് മാത്രം പ്രായകൂടുതല്ഉള്ള അവന്അന്ന് എന്നോട് അടക്കം പറഞ്ഞു ,
അവര്‍ ഒരു ‘’വെടി’’ ആണെന്ന് !
പിന്നീട് പലപ്പോഴും അവരെ കണ്ടപ്പോള്‍ ഒക്കെ ഞാനും എന്‍റെ കൂട്ടുകാരികളോട് ഇതേ വാക്ക് ആവര്‍ത്തിച്ച്‌ പറഞ്ഞു .അര്‍ത്ഥമറിയാതെ അന്ന് പറഞ്ഞ ആ വാക്കുകള്‍ പിന്നീട് എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി .
കാലചക്രം വീണ്ടും സഞ്ചരിച്ചപ്പോള്‍ ഒരു അപകടത്തെ തുടര്‍ന്ന് വലതു കാലില്‍  പറ്റിയ മൂന്നു ഒടിചിലുകള്‍ മൂലം (ആത്മഹത്യാശ്രമം നടത്തി കിണറ്റില്‍ ചാടിയതാണ് ) നടക്കാന്‍ പോലും കഴിയാത്തൊരു സാഹചര്യത്തില്‍ വരുമാനമില്ലാതായപ്പോള്‍ സ്വന്തം വീട്ടില്‍ ഞാനൊരു അധികപറ്റു ആണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മൂന്നു വയസു മാത്രം പ്രായമുള്ള മോളെയും എടുത്തുകൊണ്ടു പടിയിറങ്ങിയപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് ഇതേ ചേച്ചിയായിരുന്നു.
പതിനാറു വയസു പ്രായമുള്ളപ്പോള്‍ വീട്ടു ജോലിക്ക് നിന്ന വീട്ടിലെ മുതലാളി കൊടുത്ത ഗര്‍ഭവും കൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ വീട്ടുകാര്‍ പടി അടച്ചു പിണ്ഡം വച്ചപ്പോള്‍ ബസ് സ്ടാണ്ടില്‍ അന്തിയുറങ്ങുകയും ,കുഞ്ഞുണ്ടായി കഴിഞ്ഞപോള്‍ ആരുടെയൊക്കെയോ സഹായത്താല്‍ പുറം പോക്കില്‍ കിട്ടിയ ഇത്തിരി ഇടത്ത് ഒരു കൂര വച്ച് താമസം തുടങ്ങിയെങ്കിലും ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങിയ കുറ്റത്തിന് ആരും അവള്‍ക്കൊരു ജോലി പോലും നല്‍കിയില്ല ,ആ സാഹചര്യത്തില്‍ സഹായ ഹസ്തവുമായ് കടന്നു വന്ന പലരും ,ഉപയോഗ ശേഷം അവള്‍ക്കു പകര്‍ന്നു നല്‍കിയ പേരാണത്രേ ‘’വെടി ‘’
അന്നത്തെ ആ സാഹജര്യത്തില്‍ അവര്‍ സ്വന്തം ശരീരം വിറ്റ് കൊണ്ടുവരുന്ന പണം കൊണ്ട് കുടിച്ച കഞ്ഞിയുടെ കടം അവര്‍ ജീവിച്ചിരുന്നിടത്തോളം എന്നെ കൊണ്ടാവുന്ന വിധത്തില്‍ വീട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണു വിശ്വാസം .
ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാള പാമ്പ് മേക്കാട്ട്‌ അമ്പല പറമ്പില്‍ അതി ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കടിച്ചു കീറിയ നിലയില്‍ ശോഭേച്ചിയുടെ ജഡം കണ്ടെത്തുന്നത് വരെ !
അതിനു തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ ഞാന്‍ നാട്ടില്‍ പോയിരുന്നു ,എങ്കിലും കൈയില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ അവരുടെ വീടിനു മുന്നിലൂടെ കടന്നു പോയിട്ടും എനിക്കവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല ,കാരണം രോഗിയായ അവര്‍ എന്നെ കാണുമ്പോള്‍ പ്രതീക്ഷയോടെ എന്നെ നോക്കുമെന്നും ഒന്നും ഇല്ലെന്നു പറയുമ്പോള്‍ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ പറയുന്ന വാക്കുകളും ഓര്‍ത്തപ്പോള്‍ എനിക്ക് മനസുകൊണ്ട് അവരോടു മാപ്പ് ചോദിക്കാനേ കഴിഞ്ഞുള്ളു.
തൊട്ടടുത്ത ആഴ്ച അവര്‍ മരിക്കുംപോളും അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിയുന്ന മനുഷ്യരോട് ഒരു ക്ഷമാപണം പോലും നടത്താന്‍ കഴിയാതെ പിരിഞ്ഞുപോയി എന്നറിയുമ്പോള്‍ നമുക്കുണ്ടയെക്കാവുന്ന മാനസിക വ്യധയെ കുറിച്ച് മുഖപുസ്തകത്തില്‍ ഇടാന്‍ ഒരു കുറിപ്പ് തയാറാക്കികൊണ്ടിരികുമ്പോള്‍ എന്‍റെ മനസിലൂടെ കടന്നുപോയത് രോഗിയായ ശോഭേച്ചി മരിച്ചു പോയാല്‍ ഞാന്‍ അറിയാതെ പോകുമോ എന്ന വേദനയായിരുന്നു .പിറ്റേന്ന് പുലര്‍ച്ചേ റോഡില്‍ മരിച്ചു കിടക്കുന്ന ഒരാളുടെ ഫോട്ടോക്കൊപ്പം ആ കുറിപ്പ് പോസ്റ്റ്‌ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ നാട്ടില്‍ നിന്ന് വന്ന കാള്‍ ശോഭേച്ചിയുടെ മരണ വാര്‍ത്തയായിരുന്നു .അതിനര്‍ത്ഥം അവള്‍ മരികുമ്പോള്‍ പോലും എന്നെ ഓര്‍ത്തിരുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് .
വീട് വിട്ടു തെരുവുകളില്‍ എത്തി പെടുന്ന പെണ്‍കുട്ടികളെ വല്ല നിവര്‍ത്തിയും ഉണ്ടെങ്കില്‍ അവരെ ആവശ്യമായ കൌണ്സിലിംഗ് കൊടുത്തു സ്വന്തം വീടുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് പോലും ഈ ഒരു വീട്ടാ കടം എന്‍റെ മനസ്സില്‍ ഉള്ളത് കൊണ്ട് മാത്രാണ് .
അതിനെ പോലും തെറ്റായി വ്യാഖ്യാനിച്ചവരും കുറ്റപ്പെടുത്തിയവരും ഒക്കെ എന്‍റെ പ്രിയപെട്ടവര്‍ തന്നെയാണ് .എന്നിട്ടും തോല്കാതെ ഞാന്‍ മുന്നോട്ടു പോകുന്നു ഒറ്റയ്ക്ക് .....!!!കൂടെയുണ്ടായിരുന്നവര്‍ ഒക്കെയും ലാഭങ്ങള്‍ ഇല്ലെന്നു കണ്ടപ്പോള്‍ പിന്തിരിഞ്ഞു പോയി ,എങ്കിലും എനിക്ക് വെറുതെ ഇരിക്കാന്‍ വയ്യ ... ഒരിക്കലും അണയാത്ത എന്‍റെ നെഞ്ചിലെ തീ ജ്വലിച്ചു കൊണ്ടേയിരിക്കുന്നു ഓരോ പെണ്‍കുട്ടിക്കും വേണ്ടി !

എന്നേയും എന്‍റെ പരിമിതികളേയും കുറിച്ച് അറിയാവുന്നവര്‍ എന്നെ നോക്കി കൂകി വിളിക്കുന്നു .....ഭ്രാന്തി !!!

No comments:

Post a Comment