Wednesday, 4 June 2014

കിഴക്ക് ചക്രവാ
ളത്തില്‍ പ്രഭാത സൂര്യന്‍ എത്തിനോക്കാന്‍ തുടങ്ങിയിരിക്കുന്നു .മണി അഞ്ചര കഴിഞ്ഞതേയുള്ളൂ ,അപ്പോളേക്കും വെളിച്ചം പടര്‍ന്നു തുടങ്ങിയിരിക്കുന്നു .അവള്‍ ‘’മീര ‘’ ചാടി എഴുന്നേറ്റു.ഇന്ന് അവളുടെ വിവാഹമാണ് .സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയ പ്രായം മുതല്‍ ഓരോ പെണ്‍കുട്ടിയുടേയും മനസ്സിലെ കോണില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വപ്നം തന്‍റെ വിവാഹത്തെ കുറിച്ച് മാത്രമായിരിക്കും എന്നാല്‍ തന്നെ പോലെ നിര്‍ദ്ധനരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക്‌ അത്തരം സ്വപ്‌നങ്ങള്‍ എല്ലാം നിഷിദ്ധങ്ങള്‍ ആയിരുന്നിട്ടും പെട്ടെന്നുണ്ടായ ഒരു മാഹാഭാഗ്യതിന്റെ തിര തള്ളല്‍ പോലെ വന്നു കൂടിയ സ്വപ്നം .വിധവയും രോഗിയുമായ തന്‍റെ അമ്മയുടെ ദിവസങ്ങള്‍ എന്നപെട്ടു തുടങ്ങിയിട്ട് കുറച്ചു നാളുകള്‍ ആയി .ആ സത്യം അറിഞ്ഞത് മുതല്‍ ആ അമ്മക്ക് ഒരേ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. തന്‍റെ കണ്ണുകള്‍ അടയുന്നതിനു മുന്‍പ് തന്‍റെ മകളെ ഒരു നല്ല പയ്യന് വിവാഹം കഴിച്ചു അയക്കണമെന്ന് .പക്ഷേ അതിനു വേണ്ടുന്ന ഭാരിച്ച തുകയെ കുറിച്ച് അറിയാവുന്ന അവര്‍ കണ്ണീരോടെ പലരോടും ഇക്കാര്യം പറയുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ മീരയുടെ മനസ്സിലും എന്തെന്നില്ലാത്ത വിഷമങ്ങള്‍ നിറയും .അമ്മയുടെ കാലശേഷം ബന്ധുക്കള്‍ ആരും ഇല്ലാത്ത തന്‍റെ ജീവിതം എന്തായി തീരുമെന്ന് ഓര്ത്തപ്പോള്‍ ഒക്കെ ,പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ക്ക് പഠിക്കാനുള്ള ആവേശം പോലും നഷ്ടപെട്ടു. വളരെ അധികം കഷ്ടപ്പെട്ട് ആണ് അവളെ പത്താംക്ലാസ് വരെ പഠിപ്പിക്കാന്‍ അമ്മക്ക് കഴിഞ്ഞത്.
അങ്ങിനെ യിരിക്കെയാണ് അവളുടെ ജീവിതത്തിലെ  അത്ഭുതസംഭവമായ ഈ വിവാഹത്തിന് ഉള്ള നറുക്ക് വീഴാനുള്ള സംഭവങ്ങള്‍ നടക്കുന്നത്.

ഏതോ ഒരു സന്ധ്യക്ക്‌ അമ്പലത്തില്‍ പോയി മടങ്ങുന്ന മീരയും കൂട്ടുകാരിയേയും കാണാന്‍ ഇടയായ ഈ നാട്ടിലെ വമ്പന്മാരില്‍ ഒരാള്‍ ആയ മാധവന്‍ നായര്‍ അവളെ കാണുന്നത് .നിറം മങ്ങിയതെങ്കിലും അവളുടെ മനോഹരമായ അംഗ ലാവണ്യം അയാളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവളെകുറിച്ച് അന്വേഷിച്ചറിഞ്ഞു
വെറുമൊരു കൌതുകത്തിന് വേണ്ടി ഉണ്ടായ ആ അന്വേഷണം ,അവളുടെ ഇപ്പോളത്തെ അവസ്ഥയില്‍ അയാള്‍ക്കുണ്ടായ മനോവിഷമം അയാളെ വലിയൊരു തീരുമാനത്തില്‍ എത്തിച്ചു. നാല്പത്തി അഞ്ചു വയസ്സുവരെ വിവാഹമേ വേണ്ട എന്ന തീരുമാനത്തില്‍ ജീവിച്ച അയാളില്‍ ഉണ്ടായ മാറ്റം ,വളരെ പെട്ടെന്ന് ആയിരുന്നു. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും അയാള്‍ക്കും പിടികിട്ടിയില്ല. അങ്ങിനെ പത്തൊന്‍പതു കാരിയായ മീരയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അയാള്‍ ആളെ അയച്ചു.

. വയസ്സില്‍ അല്‍പ്പം മുതിര്‍ന്നവന്‍ എങ്കിലും നാട്ടുകാര്‍ക്ക് അയാളിലുള്ള മതിപ്പും  അയാളുടെ അളവറ്റ സ്വത്തുക്കളെ കുറിച്ചും ഒക്കെ കേട്ടപ്പോള്‍ അയല്‍ക്കാരും അമ്മയും കൂടി അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി .ആദ്യമൊക്കെ ഒരുപാട് എതിര്‍ത്തെങ്കിലും തന്നെപോലോരു പെണ്‍കുട്ടിക്ക് സ്വപ്നം കാണാന്‍ പോലും അര്‍ഹതയില്ലാത്ത സ്വത്തുക്കളെ കുറിച്ചും ,അവിടെ തനിക്കു കിട്ടിയേക്കാവുന്ന സ്ഥാന മാനങ്ങളെ കുറിച്ചും ഒക്കെ ഓര്‍ത്തപ്പോള്‍ അവളും സമ്മതിക്കുകയായിരുന്നു.

ആ വിവാഹമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. അകന്ന ബന്ധത്തില്‍ പെട്ട ചിലരും,അയല്‍ക്കാരും മാത്രം ഉള്ള വിവാഹപാര്‍ട്ടി വളരെ നേരത്തെ തന്നെ അവളെയും കൂട്ടി മണ്ഡപത്തില്‍ എത്തി . വിവാഹത്തിന് വേണ്ടുന്ന എല്ലാ ആടയാഭരണങ്ങളും തലേ ദിവസം തന്നെ അയാള്‍ അവളുടെ വീട്ടില്‍ എത്തിച്ചിരുന്നു. അവയെല്ലാം അണിഞ്ഞു നില്‍ക്കുന്ന തന്‍റെ മകളെ കണ്‍ നിറച്ചു നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞൊഴുകി.കഷ്ടപ്പാടുകള്‍ക്കും കണ്ണുനീരിനും ഒടുവില്‍ ദൈവം തങ്ങള്‍ക്കു തന്ന മഹാഭാഗ്യത്തെ ഓര്‍ത്തപ്പോള്‍ അവര്‍ ദൈവത്തിനു ഒരായിരം നന്ദി പറഞ്ഞു. പത്തിനും ,പത്തരക്കും ആണ്  മുഹൂര്‍ത്തം.മണി പതിനൊന്നു ആയിട്ടും അയാള്‍ വരാതെ ആയപ്പോള്‍ എല്ലാവരുടെ മനസ്സിലും ആധി പെരുകാന്‍ തുടങ്ങി ,വന്നവരില്‍ ചിലര്‍ അയാളുടെ വീട് തിരക്കി പോയി. . എല്ലാവരുടേയും ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്ത അവരെ തേടിയെത്തി ,വിവാഹ സദ്യക്കുള്ള എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കി ,ബന്തുക്കളുമൊത്തുള്ള സല്കാരവും കഴിഞ്ഞ് വരാനിരിക്കുന്ന വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറങ്ങാന്‍ കിടന്ന അയാള്‍ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീണത്‌ നേരം നന്നേ പുലര്‍ന്നാണ് എല്ലാവരും അറിഞ്ഞത്........വിവരം കേട്ടറിഞ്ഞ മാത്രയില്‍ കൂടെവന്ന ബന്ധുക്കളും അയല്‍ക്കാരും ഒക്കേയും അയാളുടെ വീട്ടിലേക്കു പാഞ്ഞു. ഉറക്കത്തില്‍ കണ്ട മനോഹരമായ ഒരു സ്വപ്നത്തിനോടുവില്‍ വിളിച്ചുണര്‍ത്തപെട്ട കുട്ടിയുടെ നിസന്ഗതയോടെ അവള്‍ .......!!! 

No comments:

Post a Comment