Thursday, 19 June 2014

                    മുഖങ്ങള്‍
________________________________________________________________________________

നിര്‍ത്താതെ അടിക്കുന്ന ഫോണ്‍ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടി ഉണര്‍ന്നത്.ഉറക്കം നഷ്ടപെട്ട ഈര്‍ഷ്യയോടെ ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ മണി അഞ്ചര കഴിഞ്ഞതേയുള്ളൂ . ആരായിരിക്കും ഈ നേരത്ത് എന്ന ചിന്തയോടെ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ഏതോ അപരിചിതമായ നമ്പര്‍ ആണ് ,’’ഹലോ ‘’
എടുത്തയുടന്‍ മറുതലക്കല്‍ നിന്ന് കേട്ട സ്ത്രീശബ്ദം ഒരു പെണ്‍കുട്ടിയുടെ കരച്ചിലിന്‍റെ അകമ്പടിയോടെ ആയിരുന്നു .
‘’ഹലോ ആരാ ?
‘’മാഡം ഞാന്‍ ആണ് ഗീത ‘’
മങ്ങി തുടങ്ങിയ ഓര്‍മകളില്‍ നിന്ന് ആ ശബ്ദത്തിന്റെ ഉടമയെ തപ്പിയെടുക്കാന്‍ കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു .എങ്കിലും ആളെ തിരിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നറിയാത്ത ഒരു കുളിര് കോരിയിട്ട പോലെ തോന്നി .പക്ഷേ ഈ നേരത്ത് ഇവള്‍ ഇതെവിടെ നിന്നാണ് കരച്ചിലോളം എത്തിയ ഈ വിളി എന്ന് ചിന്തിച്ചു കൊണ്ട് കാര്യം തിരക്കിയപ്പോള്‍ ആണ് അവള്‍ വിളിക്കുന്നത്‌ ഇതേ നഗരത്തില്‍ നിന്ന് ആണ് എന്ന് അറിഞ്ഞത് .
‘’മാഡം എനിക്ക് അത്യാവശ്യമായി മാഡത്തിനെ ഒന്ന് കാണണം ,ഞാന്‍ എവിടെ യാണ് വരേണ്ടത് ?’’
‘’ഞാന്‍ ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണ് ,പക്ഷേ നിനക്ക് ഇങ്ങോട്ട് വരാന്‍ വഴി അറിയാമോ മോളെ ?
അതൊക്കെ ഞാന്‍ വന്നോളാം മാഡം അഡ്രെസ്സ് പറയൂ ഞാന്‍ ഒരു മണിക്കൂറിനുള്ളില്‍ അവിടെയെത്തിക്കൊള്ളാം
വിലാസം പറഞ്ഞുകൊടുത്തു ഫോണ്‍ വച്ച് നേരെ ദിനചര്യകളിലേക്ക് കടന്നു .കുളിയും വിളക്കുവപ്പും കഴിഞ്ഞു വന്ന് പത്രം എടുത്ത് അന്നത്തെ വാര്‍ത്തകളിലേക്ക് കണ്‍ തിരിച്ചപ്പോളെക്കും കേട്ടു ഗേറ്റ് തുറക്കുന്ന സ്വരം .തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് വന്ന രൂപത്തെ കണ്ടു അകഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി .കത്തിച്ചു വച്ച നിലവിളക്ക് പോലെ ,തിളങ്ങി നിന്നിരുന്ന ആ പഴയ ഗീത ,തന്നെ ശുശ്രൂഷിക്കാന്‍ വന്ന അനേക ഹോം നര്‍സ് മാരില്‍ പെരുമാറ്റം കൊണ്ടും സൗന്തര്യം കൊണ്ടും തന്നെ  വിസ്മയിപ്പിച്ചവള്‍ ,തന്‍റെ സേവന കാലത്തിനു ശേഷവും പലപ്പോഴും എന്‍റെ കൂടെ വന്നു താമസിക്കുവാനും ഇടയ്ക്കിടെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുവാനും ഒക്കെ സ്വാതന്ത്ര്യം കിട്ടിയ വളരെ കുറച്ചു പേരില്‍ ഒരുവള്‍ .ഒടുവില്‍ അഞ്ചു  വര്‍ഷം മുന്‍പ് അവളുടെ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനേയും കൂട്ടി തന്നെ കാണാന്‍ വന്നു ,മടങ്ങുമ്പോള്‍ പ്രസരിപ്പോടെ യാത്ര പറഞ്ഞ് ഇറങ്ങിപോയ ആ പെണ്‍കുട്ടി ആണോ അസ്ഥിപഞ്ജരം പോലെ വളഞ്ഞു കുത്തി ,ആരും കണ്ടാല്‍ അറക്കുന്ന രൂപ ഭാവത്തോടെ തന്‍റെ മുന്‍പില്‍ നില്‍ക്കുന്നത് ?
അന്ന് വന്നു പോയതിനു ശേഷവും രണ്ടുമൂന്നു വട്ടം അവള്‍ തന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തതാണല്ലോ ,അപ്പോളൊന്നും അവള്‍ക്കു എന്തെങ്കിലും പ്രശ്നമുള്ളതായി അവള്‍ പറഞ്ഞതുമില്ലല്ലോ എന്ന് ചിന്തിച്ചപോളെക്കും അവള്‍ ഒരു തേങ്ങലോടെ തന്‍റെ നെഞ്ചിലേക്ക് വീണിരുന്നു .ദിവസങ്ങള്‍ ആയി കുളിക്കതതിന്റെയും വസ്ത്രങ്ങള്‍ മാറാത്തത്തിന്റെയും ദുര്‍ഗന്തം അവളില്‍ നിന്ന് പുരപെടുന്നുണ്ടായിരുന്നു എങ്കിലും ആ സമയത്ത് അവള്‍ക്കു വേണ്ടത് ഒരമ്മയുടെ മാറിലെ ചൂടും സ്നേഹവും ആണെന്ന തിരിച്ചറിവില്‍ എല്ലാ ദുര്‍ഗന്തങ്ങളെയും അതിജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല ,കുറെ കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ കരച്ചില്‍ അടക്കി തന്നില്‍ നിന്നും അകന്നു മാറി പുഞ്ചിരിക്കാന്‍ ഉള്ള ഒരു വിഫല ശ്രമം നടത്തികൊണ്ട് ക്ഷമാപണത്തോടെ പറഞ്ഞു ,
‘’സോറി മാഡം എന്‍റെ ദേഹം മുഴുവന്‍ അഴുക്കാണ് കുളിച്ചിട്ടു രണ്ടു ദിവസം ആയി ,അതോര്‍ക്കാതെ ഞാന്‍ ........
‘’സാരമില്ലെടി കൊച്ചേ  നിന്‍റെ ശരീരത്തില്‍ അല്ലേ അഴുക്കും ദുര്‍ഗന്തവും ഉള്ളൂ ,ഇവിടെ എന്‍റെ മനസ്സ് മുഴുവന്‍ ദുര്‍ഗന്തം പിടിച്ച് കിടക്കുകയാണ്
മരിച്ചുണങ്ങിയ സ്വപ്നങ്ങളുടെ ,പ്രതീക്ഷകളുടെ വിശ്വാസങ്ങളുടെ ഒക്കെ ദുര്‍ഗന്തത്താല്‍ എനിക്ക് എന്നെ  നാറി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി !
തന്‍റെ വാക്കുകളുടെ അര്‍ഥം മനസിലാകാതെഎന്നോണം അവള്‍ തന്നെ മിഴിച്ചു നോക്കിയപ്പോള്‍ ഞാനും എന്‍റെ സ്വതസിദ്ധമായ കുസൃതിയോടെ ഒരു കണ്ണടച്ച് കാട്ടി .
ഒറ്റപെടലിന്റെ തീച്ചൂളയിലേക്ക് ഒരു കാല്‍ മാത്രം ബാക്കി വച്ച് എന്നെ ഈ ഭൂമിയില്‍ ജീവിതം പഠിപ്പിക്കാന്‍ വിട്ട് ദൈവത്തിന്റെ സേവ ചെയ്യാന്‍ വേണ്ടി പോയ തന്‍റെ പ്രിയപെട്ടവന്റേയും മക്കളുടേയും  ഓര്‍മ്മകളില്‍ വര്‍ഷങ്ങള്‍ ആയി മറ്റുള്ളവരുടെ സഹായത്തോടെ മാത്രം ജീവിക്കാന്‍ വിധിക്കപെട്ട എനിക്ക് പിന്നീട് കാണേണ്ടി വന്ന ഒരുപാട് മുഖങ്ങള്‍ക്കു പിറകിലും ഒളിച്ചിരുന്ന പ്രത്യേക താല്‍പര്യങ്ങളെ തിരിച്ചറിയാന്‍ കുറച്ചേറെ സമയമെടുത്തു. ശമ്പളം മോഹിച്ചും സഹതാപം നടിച്ചും വന്ന പലര്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായയും ഒറ്റകാലിയും ആയ ഒരു വിധവയുടെ കണ്ണുനീരിനേക്കാള്‍ വില അവളുടെ പണത്തിലും  ശരീരത്തിലും മാത്രമാണെന്ന വേദനിപ്പിക്കുന്ന സത്യത്തിനു നേരെ ഒരു കുസൃതി ചിരിയോടെ കണ്ണടക്കാന്‍ പഠിപ്പിച്ചു തന്ന ദൈവങ്ങള്‍ക്കൊപ്പം തന്നെ ആണ് തന്നോട് നീതികേട്‌ കാട്ടിയ മനുഷ്യര്‍ക്കും ഇന്ന് എന്‍റെ മനസ്സില്‍ ഉള്ള സ്ഥാനം ,കാരണം ആ തിക്താനുഭവങ്ങള്‍ ആണ് ആരേയും ആശ്രയിക്കാതെ രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ ,അതുവഴി എന്നിലേക്ക്‌ വന്നിരുന്ന അനാവശ്യ സങ്കടങ്ങളെ ഒഴിവാക്കാന്‍ ഞാന്‍ പഠിച്ചത് എന്ന് ഒറ്റവാക്കില്‍ അവളോട്‌ പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും അപ്പോളത്തെ അവസ്ഥയില്‍ അവള്‍ക്കു വേണ്ടത് ഭക്ഷണവും വിശ്രമവും ആണെന്ന ബോധം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു .വളരെനാളുകള്‍ക്ക് ശേഷമാണ് തനിക്കു ഒരു അധിതി വരുന്നത് ,അതും ഒരുകാലത്ത് തന്നെ ശുശ്രൂക്ഷിക്കാന്‍ വന്ന് സ്നേഹം കൊണ്ടും ആത്മവിശ്വാസം കൊണ്ടും തനിക്ക് ആശ്വാസമായിരുന്ന ഒരു പെണ്‍കുട്ടി ,അന്നത്തെ തന്‍റെ അവസ്ഥയില്‍ തന്‍റെ സ്നേഹവും ആത്മ വിശ്വാസവും അവള്‍ക്കു പകര്‍ന്നുകൊടുത്ത്‌ അവളേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് ഇപ്പോള്‍ തന്‍റെ കടമയാണ് എന്ന ചിന്തയില്‍ അവളെ കുളിക്കാന്‍ വിട്ട് അടുക്കളയിലേക്കു കയറിയ എന്‍റെ മനസ്സില്‍ അപ്പോള്‍ അവള്‍ മൂലം എനിക്ക് വന്നേക്കാവുന്ന ചെറുതും വലുതുമായ ഒരുപാട് പ്രശ്നങ്ങളെ കുറിച്ചുള്ള യാതൊരു വേവലാതിയും ഇല്ലായിരുന്നു !





No comments:

Post a Comment