Monday, 12 January 2015

അപ്പോള്‍ തൈപ്പിച്ചു കൊണ്ട് വന്ന വിവാഹ വസ്ത്രങ്ങളുടെ പാകം നോക്കുന്ന തിരക്കില്‍ ആയിരുന്നു അപ്പോള്‍ അവള്‍. തനിക്കേറ്റവും ഇഷ്ട്ടപെട്ട തത്തമ്മ പച്ച സാരിയില്‍ നിറയെ അലുക്കുകള്‍ വച്ച സാരിക്ക് രണ്ടായിരം രൂപ ആയെന്നാണ്‌ അമ്മ പറഞ്ഞത് .അതുമാത്രമല്ല വളരെ നാളുകള്‍ ആയി താന്‍ ആവശ്യപെട്ടു കരഞ്ഞിരുന്ന പല തരം ചുരിദാറുകളും ആയിരത്തിനു മേല്‍ രൂപ കൊടുത്തു അമ്മ വാങ്ങി തന്നത് ഇപ്പോള്‍ മാത്രമാണ് .ചെറിയ ശമ്പളം മാത്രം ഉണ്ടായിരുന്ന അമ്മക്ക് ഉത്തരവാദിത്വങ്ങള്‍ ഏറെ ഉണ്ടായിരുന്നത് കൊണ്ട് തന്‍റെ  ചില ആഗ്രഹങ്ങളെയൊക്കെ അമ്മ മുളയിലേ നുള്ളിക്കളയും ആയിരുന്നു .ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ താന്‍ വളരുന്ന അനാഥാലയത്തിലെ മറ്റു കുട്ടികളോടൊപ്പം സമത്വം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടി ,അന്നൊക്കെ അമ്മ ജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് കൊണ്ട് വരുന്ന വിലകൂടിയ ഉടുപ്പുകള്‍ ,ഇടുവിക്കാന്‍ അനാഥാലയം നടത്തിപ്പുകാര്‍ വിസമ്മതിച്ചിരുന്നു ,മൂന്നുമാസത്തില്‍ ഒരിക്കല്‍ കിട്ടുന്ന ലീവുകളില്‍ മാത്രമേ അത്തരം ഉടുപ്പുകള്‍ ധരിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നുള്ളൂ .ഒരു ഓണം ലീവോ ,ക്രിസ്തുമസ് ലീവോ കഴിഞ്ഞു തിരിച്ചു അനാഥാലയത്തിലേക്ക് പോകുമ്പോള്‍ ഇവയൊക്കെ പറഞ്ഞു പതം പറഞ്ഞു കരയുന്ന തന്നെ ആശ്വസിപ്പിക്കാന്‍ കഴിയാതെ നിശബ്ദം കണ്ണുനീര്‍ ഒഴുക്കുന്ന അമ്മയോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുളത് ഓര്‍ത്തപ്പോള്‍ അറിയാതെ അവളുടെ കണ്ണുകള്‍ നിറച്ചു .
''പാവം അമ്മ , അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് അന്നൊന്നും തനിക്കു ഒന്നും അറിയുമായിരുന്നില്ലല്ലോ ?
വലിയ ക്ലാസ്സുകളിലേക്ക് ആവുന്നതിനനുസരിച്ചു അമ്മയുടെ പരിമിതികളെ കുറിച്ചും ,അമ്മ അനുഭവിക്കുന്ന നാനാവിധത്തില്‍ ഉള്ള കഷ്ടങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു തന്നു തന്നേയും കെട്ടി പിടിച്ചു കിടക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ,അമ്മ ഉറങ്ങി കഴിഞ്ഞും ഉറക്കം വരാതെ കിടന്നിരുന്ന തന്‍റെ  മനസ്സ്, പിന്നീടെപ്പോഴോ ഉറങ്ങി കഴിയുമ്പോള്‍ സ്വപ്നങ്ങളില്‍  എപ്പോളും നിറഞ്ഞു നിന്നിരുന്നത് താന്‍ വലുതായി ,ഒരു ജോലിയൊക്കെ കിട്ടി ,അമ്മയെ പൊന്നുപോലെ നോക്കുന്നത്തിനെ കുറിച്ച് മാത്രമായിരുന്നു .

പക്ഷേ.......
ആ സ്വപ്നങ്ങളെയെല്ലാം തല്ലിതകര്‍ത്തു കൊണ്ട് തന്‍റെ ഹൃദയത്തിലേക്ക് കടന്നു വന്ന തന്‍റെ ആദ്യ പ്രണയം !
കൂട്ടുകാരിയുടെ കാമുകന്റെ സുഹൃത്ത്‌ ആയിരുന്നത് കൊണ്ടായിരിക്കാം ജോലിയൊന്നും ഇല്ലാതെ തേരാ പാര നടന്നിരുന്ന ആ ചെറുപ്പക്കാരനെ കാട്ടി തന്നു അവള്‍ പറഞ്ഞത് ,അദേഹം തന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് എന്ന് .
ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചിരുന്ന തനിക്കു ,ഹോസ്റ്റലിലെ ഇരുണ്ട മുറികളില്‍ ,എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ ,മുറിയുടെ പല ഭാഗങ്ങളില്‍ നിന്ന് കൂട്ടുകാരികള്‍ പെറുക്കി കൂട്ടുന്ന പലതരം വസ്തുക്കള്‍ കൂട്ടി യോജിപ്പിച്ച് കഴിയുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ ആയി മാറുന്നതും ,പിന്നീട് ഓരോരുത്തരും ഊഴം വച്ച് തങ്ങളുടെ പ്രിയന്മാരോട് സംസാരിക്കുന്നത് കണ്ടു ,ആദ്യമൊക്കെ ഭയം ഇരച്ചു കയറുന്ന മനസ്സോടെ ഭിത്തിയോട് ചേര്‍ന്നു ശ്വാസം അടക്കി പിടിച്ചു കിടന്നത് .പിന്നീട് എപ്പോളാണ് ആ സംസാരങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ഉറക്കം നടിച്ചു കിടന്നിരുന്ന തന്നെ തട്ടിയുണര്‍ത്തി ഓര്‍ക്കാപുറത്ത് അവര്‍ തന്ന ഫോണ്‍ കൈയില്‍ പിടിച്ചു പകച്ചിരുന്ന നിമിഷങ്ങളില്‍ ,ചെവിയില്‍ കേട്ട ആദ്യമന്ദ്രണം.....
ലേഖാ ....ഐ ലവ് യു !!!
ഒരക്ഷരം പറയാതെ ഫോണ്‍ തിരിച്ചു കൊടുക്കുംപോളെക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു .അത് കണ്ട കൂട്ടുകാരികള്‍ സ്വരമടക്കി പൊട്ടിച്ചിരിച്ചു .
പിറ്റേന്നും ,അതിനു പിറ്റേന്നും ആ ദിവസത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ .മൂന്നാം ദിവസമായപ്പോളെക്കും ആ ഫോണ്‍ കാളിനു വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്ന തന്നിലേക്ക് സ്നേഹത്തിന്‍റെ ഒരായിരം മന്ത്രങ്ങള്‍ ഓതി തന്ന രാകേഷ് ,
ഡിഗ്രി അവസാന വര്ഷം ആയിരുന്നു അത് ,ഓര്‍ക്കാപുറത്ത് മനസ്സില്‍ കയറികൂടിയ പ്രണയം ആ വര്‍ഷത്തെ തന്‍റെ പരീക്ഷയില്‍ വരുത്തിയ കുറവ് ,അമ്മയെ ചിന്താകുഴപ്പതിലെത്തിച്ചതും ,അമ്മയുടെ എക്സറേ കണ്ണുകളില്‍ നിന്ന് തനിക്കു ഒന്നും ഒളിപ്പിച്ചു വക്കാന്‍ കഴിയാതിരുന്നത് കൊണ്ട് ,എല്ലാം തത്ത പറയുന്നത് പോലെ തുറന്നു പറയാന്‍ തനിക്കു കഴിഞ്ഞു .കൂട്ടത്തില്‍ ഒരു പ്രതിന്ജയും!
രാകേഷിനെ അല്ലാതെ മറ്റാരെയും താന്‍ വിവാഹം കഴിക്കുകയില്ല എന്നും .
പക്ഷേ......
ജാതിയുടേയും ,അന്തസ്സിന്റെയും വേലികെട്ടുകള്‍ തകര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് അവന്‍,തങ്ങള്‍ക്കു  ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ചില നിബന്ദനകള്‍ വച്ച് ,ആ ബന്ദത്തില്‍ നിന്നും പിന്മാറിയതോടെ ,അമ്മയുടെ മനസ്സില്‍ തന്നെ എത്രയും പെട്ടെന്ന് വിവാഹം ചെയ്ത് കൊടുക്കാന്‍ ഉള്ള തീരുമാനങ്ങള്‍ ഉടലെടുത്തു .എതിര്‍ത്ത് നില്ക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല .കാരണം ,അമ്മയുടെ അനുഭവങ്ങള്‍ ആണ് അമ്മയെ കൊണ്ട് അവയൊക്കെ ചിന്തിപ്പിക്കുന്നത് എന്ന് തനിക്കു അറിയാമായിരുന്നു .

നാളെ കഴിഞ്ഞു തന്‍റെ വിവാഹമാണ് .താന്‍ സ്വപ്നം കണ്ടതിലും വലിയ നിലക്ക് തന്നെ പറഞ്ഞയക്കാന്‍ വേണ്ടി അമ്മ എത്ര പാട് പെട്ടിട്ടുണ്ടാവും എന്‍റെ ദൈവമേ ...!
അത്രയും ഓര്‍ത്തപ്പോളെക്കും ,ആരോ കതകില്‍ മുട്ടുന്ന ശബ്ദം കെട്ടു.ഒപ്പം അമ്മയുടെ നീട്ടിയുള്ള വിളിയും .
കതകു തുറന്നു അകത്തു വന്ന അമ്മയുടെ മുഖത്തെ വിയര്‍പ്പു കണങ്ങള്‍ ,അവയിലേക്കു ചുണ്ടുകള്‍ ചേര്‍ത്തപ്പോളെക്കും അവള്‍ പൊട്ടികരഞ്ഞു പോയി .
അവളെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നതിനിടയില്‍ അമ്മയുടെ മൌനം അവളോട്‌ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു .എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല ,ഒടുവില്‍ അമ്മയാണ് ശബ്ദിച്ചത് .
മോളെ .......?
എന്താമ്മേ ...?
അമ്മ ഒരു കാര്യം പറഞ്ഞാല്‍ മോള്‍ കേള്‍ക്കുമോ ?
എന്താമ്മേ ....?
അമ്മയുടെ ജീവിതത്തില്‍ അമ്മക്ക് പറ്റിയതൊന്നും എന്‍റെ മോളുടെ ജീവിതത്തില്‍ സംഭവിക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ,നിന്നെ അമ്മ അമ്മയില്‍ നിന്നും അകറ്റി അനാഥാലയത്തില്‍ നിര്‍ത്തി പഠിപ്പിച്ചത് .പഠിപ്പിന്റെ കാലം കഴിയുന്നത്‌ വരെ നീ അനുഭവിച്ച സങ്കടങ്ങള്‍ എല്ലാം നീ പറയാതെ തന്നെ അമ്മക്ക് അറിയാമായിരുന്നു .പക്ഷേ.......
നിര്‍ഭാഗ്യവതിയായ ഈ അമ്മക്ക് അവയൊക്കെ കണ്ടില്ലെന്നു നടിക്കാനേ കഴിഞ്ഞിരുന്നുള്ളൂ .
നിന്നെ എങ്കിലും ജീവിതത്തില്‍ വിജയിപ്പിക്കണം എന്ന് വളരെ ആഗ്രഹിച്ചിരുന്നു കുഞ്ഞേ .
പ്രണയം എന്നത് ഒരിക്കല്‍ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ,ഒരു ലഹരി പോലെയാണ് അത് മനുഷ്യ ജീവിതങ്ങളെ കാര്‍ന്നു തിന്നുന്നത് .ഒന്നില്‍ നിന്നും ഒന്നിലേക്ക് അനസ്യൂതം ഒഴുകുന്നതിനിടയില്‍ സ്ത്രീക്ക് അവളെത്തന്നെ നഷ്ടമായേക്കും ,അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് അമ്മ നിന്നെ തുടര്‍ന്ന് പഠിക്കാന്‍ വിടാഞ്ഞത് .
ഏതെങ്കിലും കാരണ വശാല്‍ നിനക്ക് ഭര്‍ത്താവിനോടൊപ്പം ഉള്ള ജീവിതത്തില്‍ തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ അവനെ ഉപേക്ഷിച്ചു ആ വീടിനു പുറത്തേക്കു ഇറങ്ങുന്നതിനു പകരം ,എത്ര കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലും ശരി ,അവരെയൊക്കെ കൊന്നു നീയും ജീവനൊടുക്കിയേക്കുക , പറഞ്ഞു തീര്‍ന്നപ്പോളെക്കും അമ്മ പൊട്ടികരഞ്ഞു പോയി .
അഗ്നിവഴികളിലൂടെ സഞ്ചരിച്ച അമ്മയുടെ അനുഭവങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് അവളും ആ കരച്ചിലില്‍ അലിഞ്ഞു ചേര്‍ന്നു !!!


No comments:

Post a Comment