Wednesday, 17 September 2014

മുറ്റത്തെ പൂമുല്ലയില്‍ പാറി പറക്കുന്ന വണ്ടുകളെ നോക്കി ഇരിക്കുന്ന കുഞ്ഞനിയനെ കണ്ടപ്പോള്‍ അവള്‍ക്കൊരു കുസൃതി തോന്നി.കൈയിലിരുന്ന മൊബൈലില്‍ നിന്ന് വീട്ടിലെ ലാന്‍ഡ്‌ ഫോണിലേക്ക് ഡയല്‍ ചെയ്ത് വീട്ടിലേക്കു കടക്കുന്ന മതിലിനോട് ചേര്‍ന്ന് നിന്ന് അവള്‍ അവനെ വീക്ഷിക്കാന്‍ തുടങ്ങി.ഫോണ്‍ അടിക്കുന്ന കേട്ട് അവന്‍ ഓടി പ്പോയി ഫോണ്‍ എടുക്കുമെന്നും ആ നിമിഷം അവനെ വിഡ്ഢിയാക്കി കൊണ്ട് ഫോണ്‍ കട്ട് ചെയ്തു പൊട്ടിചിരിക്കാമെന്നും മോഹിച്ച അവളുടെ കൊച്ചു മോഹം ! ഫോണിന്‍റെ ബെല്‍ ഉച്ചത്തില്‍ മുഴങ്ങുന്നത് ഇവിടെ നില്‍ക്കുന്ന അവള്‍ക്കു കേള്‍കാം എങ്കിലും അവയൊന്നും കേട്ട ഭാവമില്ലാതെ ഒരേ ഇരുപ്പു ഇരിക്കുന്ന തന്‍റെ കുഞ്ഞനിയന്റെ മട്ടും ഭാവവും കണ്ട അവള്‍ക്കു എന്തിനെന്നറിയാത്ത ഒരു തരം വിഷാദം നിഴലിടുന്ന മനസ്സോടെ അവള്‍ അവന്‍റെ അരികിലേക്ക് ചെന്നു. വീട്ടിലെ അഞ്ചു പെണ്മക്കള്‍ക്കു ശേഷം ഉണ്ടായ ഏക ആണ്‍ തരിയായതിനാല്‍ എല്ലാ വിധ സ്നേഹവും സ്വാതന്ത്ര്യവും കൊടുത്താണ് തങ്ങള്‍ അവനെ വളര്‍ത്തുന്നത് ,ആ അവന്‍റെ മനസ്സില്‍ ഇത്രയധികം ചിന്താഭാരം ഉണ്ടായേക്കാവുന്ന സംഭവം എന്താണ് എന്നറിയുക തന്നെ എന്ന ചിന്തയോടെ അവള്‍ അവന്‍റെ തൊട്ടരുകില്‍ എത്തി അവനെ വിളിച്ചൂ .
‘’ ബാബുട്ടാ ...!!
വിളികേട്ട അവന്‍ സാവധാനം തല തിരിച്ചു അവളെ നോക്കി. നിഷ്കളങ്കത മാത്രം നിഴലിച്ചിരുന്ന പ്രകാശം പരത്തുന്ന മിഴികള്‍ ഉള്ള അവന്‍റെ കണ്ണുകളില്‍ പടര്‍ന്നു കയറിയ ചുവപ്പ് രാശി കണ്ടു അവള്‍ ശരിക്കും അമ്പരന്നു .
‘’ എന്തേ മോനെ നിനക്ക് പറ്റിയത് ‘’ ?
‘’ഒന്നും ഇല്ല ചേച്ചി ‘’
അവന്‍റെ നിസങ്കതയോടെയുള്ള മറുപടി അവള്‍ക്കു ഒട്ടും ത്രുപ്തികരമായിരുന്നില്ല.
പതിനാറു വയസ്സേ ആയിട്ടുള്ളൂ തന്‍റെ ആ കുഞ്ഞനിയന് .തന്നെക്കാള്‍ എട്ടു വയസ്സേ കുറവുള്ളൂ എങ്കിലും മൂത്തേച്ചി എന്ന സ്ഥാനത്തിനും അപ്പുറത്ത് ഒരമ്മക്ക് ഉണ്ടാവേണ്ട വാത്സല്യമാണ് അവനോട് അവള്‍ക്കുള്ളത്‌. ചെറുപ്പം മുതലേ അവനു അവളോടായിരുന്നു ഏറ്റവും അടുപ്പവും. എന്തും തുറന്നു പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉള്ളൊരു നല്ല കൂട്ടുകാരി ആണ് അവനു അവള്‍. പത്താംക്ലാസ് ജയിച്ച അവന്‍ കോളേജ്തുറക്കാനുള്ള ഇടവേളയില്‍ ഇന്നലെ വരെ ആടിത്തിമിര്‍ത്തു ഉല്ലസിച്ചു നടന്നിരുന്നത്, എന്നിട്ടിപ്പോള്‍ എന്തേ ഇങ്ങനെ ?

കാര്യങ്ങള്‍ ചോദിച്ചാല്‍ തുറന്നു പറയാന്‍ സന്നധനല്ലാത്ത അവനെ കൂടുതല്‍ അസ്വസ്തനാക്കേണ്ട എന്ന് തീരുമാനിച്ച അവള്‍ തിരിഞ്ഞു നടന്നത് അവന്‍റെ മുറിയിലേക്ക് ആണ് ,
അവിടെ പുസ്തകതാളുകള്‍ക്കുള്ളില്‍ അവന്‍ പകര്‍ത്തി വച്ചേക്കാവുന്ന അവന്‍റെ മനസ്സ് തേടി നടന്ന അവള്‍ക്കു അവയില്‍ നിന്നൊന്നും മനസ്സിലായില്ല.ഒടുവില്‍ നിരാശയോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവള്‍ ,അലക്കാന്‍ അഴിച്ചിട്ട അവന്‍റെ ഉടുപ്പുകള്‍ കൂടി എടുത്തേക്കാം എന്ന് ചിന്തിച്ചു വാരിയെടുത്ത ഷര്‍ട്ടിന്റെ പോക്കറ്റില്‍  നിന്ന് ഊര്‍ന്നു വീണ ഇന്‍ജക്ഷന്‍ ആമ്പിള്‍ ‘’പെത്തിടിന്‍’’ എന്ന മയക്കുമരുന്ന് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം സപ്തനാഡികളും തളര്‍ന്നു നിന്നുപോയീ !


No comments:

Post a Comment