Wednesday, 17 September 2014

നീണ്ട വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന പടികള്‍ ഇറങ്ങുമ്പോള്‍ എന്‍റെ ഉള്ളില്‍ അലയടിച്ച പുത്രീസ്നേഹത്തിന്റെ ഓര്‍മയില്‍ ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍ തെക്കേ മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നാട്ടുമാവിലേക്ക് പാഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സുലുമോള്‍ നട്ട ഇത്തിരി പോന്ന ഒരു മാവിന്‍ തൈ, അന്നവള്‍ക്ക് ഏഴോ എട്ടോ വയസ്സേ ഉണ്ടായിരുന്നുള്ളൂ .അദേഹം വടക്ക് എങ്ങോ ടൂര്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന മൂന്നു മാവിന്‍ ചെടികള്‍ മൂന്നു മക്കള്‍ക്ക്‌ കൊടുത്ത് മൂന്നു പേരോടും വീടിന്‍റെ മൂന്നു അതിര്‍ത്തിയില്‍ നട്ട് വളര്‍ത്താന്‍ പറഞ്ഞു കൊടുത്തത് ,കുട്ടികള്‍ അത് കൊണ്ട് മത്സരിച്ചു ഓടുന്നതും ,അതിനിടയില്‍ അദേഹം എന്‍റെ വയറിലൂടെ കൈച്ചുറ്റി മാറോടു ചേര്‍ത്ത് കുളിച്ച്  ഈറന്‍ മാറാത്ത എന്‍റെ മുടിയിഴകള്‍ എടുത്തു മണപ്പിച്ചു പിന്‍കഴുത്തില്‍ നല്‍കിയ ആ ചുംപനതിന്റെ ഓര്‍മയില്‍ വര്‍ഷങ്ങള്‍ക്കു ശേഷവും സ്നേഹത്തിന്‍റെ ഇത്തിരി നറുമണം കാറ്റില്‍ എങ്ങോ പരക്കുന്നത് പോലെ !
മൂത്തവര്‍ നട്ടവ രണ്ടും എങ്ങിനെയൊക്കെയോ നഷ്ടപെട്ടു പോയപ്പോളും സുലുമോള്‍ നട്ടതു മാത്രം ആരവത്തോടെ വളരുന്നത്‌ കണ്ടു ഉപ്പ മറ്റു മക്കളെ കെറുവ് പിടിപ്പിക്കാന്‍ സുലുമോളെ പുകഴ്ത്തി പറയും. ഇളയ മകള്‍ ആയത് കൊണ്ടാവാം അവളോട്‌ അദേഹത്തിന് വല്ലാത്തൊരു സ്നേഹവും അറ്റാച്ച് മെന്റും ഉണ്ടായിരുന്നത്, ചോദിക്കുന്നതെന്തും നേടിക്കൊടുക്കാന്‍ മത്സരിച്ചിരുന്നു ഞാനും അദേഹവും, ചിലപ്പോള്‍ ഒക്കെ മൂത്തവരുടെ മനസ്സില്‍ ഇത്തിരി നേരത്തേക്ക് കുശുമ്പു പടര്‍ത്തുന്ന രീതിയില്‍ ആയിരുന്നു തങ്ങള്‍ അവളെ സ്നേഹിച്ചിരുന്നത്.
എല്ലാ കാര്യത്തിലും അവള്‍ക്കു കിട്ടിയിരുന്ന മുന്‍ഗണന വിവാഹകാര്യത്തിലും സംഭവിച്ചത് പടച്ചവന്‍റെ തിരു ഹിതം ആയിരിക്കും ,മൂത്തവളെ പെണ്ണ് കണ്ടു ഇറങ്ങിയ പുതുമാരന്റെ ഘല്‍ബിലേക്ക് സൈക്കിളോടിച്ചു കേറിവന്നത് സുലുമോള്‍ ആയിരുന്നു, അങ്ങിനെയാണ് പതിഞ്ചാം വയസ്സില്‍ അവളുടെ നിക്കഹ് കഴിപ്പിച്ചു കൊടുക്കാന്‍ അദേഹം തീരുമാനിച്ചത്, ഒരു പാട് പഠിക്കണമെന്നും വലിയ ഉദ്യോഗം നേടണം എന്നും ഒക്കെ ആഗ്രമുള്ള എല്ലാ മുസ്ലീം പെണ്‍കുട്ടികളേയും പോലെ തന്നെ അവളും കരയുകയും ഭീക്ഷണി പെടുത്തുകയും ഒക്കെ ചെയ്തെങ്കിലും വാപ്പയുടെ സ്നേഹത്തിനു മുന്‍പില്‍ എല്ലാ ആഗ്രഹങ്ങളെയും പണയം വച്ച് വിവാഹ പന്തലിലേക്ക് ഇറങ്ങിയ തന്‍റെ കുഞ്ഞ് സുലു.
ആദിയായിരുന്നു എനിക്ക് മനസ്സ് നിറയെ.ഇത്തിരിപോന്ന പൂ പോലെയുള്ള എന്‍റെ മോള്‍ , കുടുംബ ജീവിതത്തിന്‍റെ ഭാരങ്ങളും ഏറ്റി നടന്നു നീങ്ങുന്നത്‌ എന്‍റെ കണ്ണുകളില്‍ നീറ്റലായി ,നെഞ്ചിടത്തില്‍ വിങ്ങല്‍ ആയി അങ്ങനെ കിടന്നുരുകി. പക്ഷേ..........ഞാനും വെറുമൊരു മുസ്ലീം പെണ്ണ് മാത്രമായിരുന്നുവല്ലോ? മതത്തിന്റെയും സമൂഹത്തിന്റെയും കേട്ടുപാടുകള്‍ക്കുള്ളില്‍ ബന്ധിക്കപെട്ട വെറുമൊരു പെണ്ണ്,
ഇന്നവള്‍ മുതിര്‍ന്ന രണ്ടു കുട്ടികളുടെ അമ്മയാണ്, പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവും ആവശ്യത്തിനു മേല്‍ സ്വത്തും പണവും ഉള്ള അവളുടെ ജീവിതം സ്വര്‍ഗ്ഗ തുല്യമായപ്പോള്‍ കാലചക്രത്തിന്റെ തേരോട്ടത്തില്‍ എങ്ങോ നഷ്ടപെട്ട എന്‍റെ യൌവനവും ,ദാമ്പത്യവും, മകന്‍ വിവാഹം കഴിഞ്ഞു അങ്ങ് അമേരിക്കയില്‍.മൂത്തവള്‍ ഹൈദ്രാബാദില്‍ ,സുലുമോള്‍ അങ്ങ് ചെന്നെയില്‍ .
ഇവിടെ ഈ വലിയ മണിമാളികയില്‍ കൂട്ടിലടക്കപെട്ട കിളിയേ പോലെ ഞാനും എന്‍റെ ഏകാന്തതയും,ഏതോ ഒരു ചെറിയ വിഷയത്തിനു ഞാന്‍ പറഞ്ഞ ഏതോ ഒരു വാക്ക് സുലുമോളുടെ ഹൃദയത്തില്‍ പടര്‍ത്തിയ ദേഷ്യം, എത്രയോ വട്ടം ഞാന്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ കൂട്ടാക്കാതെ വാശിയില്‍ ആണ് അവള്‍. അവളോടുള്ള സ്നേഹത്തിനു ഒരിക്കലും ഒരു കുറവും വരുത്തിയിട്ടില്ലാത്ത ഈ ഉമ്മയെ ,ഈ വാര്‍ധക്യത്തില്‍ ഇങ്ങനെ വെറുക്കാനും ഒറ്റപ്പെടുത്താനും എന്തായിരിക്കും കാരണം? അവളും ഒരമ്മയല്ലേ ?ഒരമ്മ തന്‍റെ മകളോട് പറയുന്നവാക്കുകള്‍ ക്ഷമിക്കപെടാന്‍ പാടില്ലാത്തത് ആകുന്നതു എപ്പോള്‍ ആണ് ?അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ,അവള്‍ക്കു പറ്റിപോയെക്കാവുന്ന തെറ്റുകളേ കുറിച്ച് ബോധാവതിയാകണം എന്ന ആഗ്രഹം ,അത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ച എന്‍റെ വാക്കുകള്‍ മുറിപ്പെടുത്തിയ അവളുടെ മനസ്സിന്‍റെ വേദന ,എന്നേക്കാള്‍ എത്രയോ വലുതായിരിക്കും ?
ന്‍റെ പടച്ചോനെ ഈയുള്ളവളുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ എന്‍റെ പൊന്നുമോളുടെ മനസ്സില്‍ നീ ഇടയാക്കേണമേ !
നാനാ വിധത്തില്‍ ഉള്ള രോഗങ്ങള്‍ക്കിടയില്‍ ,വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ എന്‍റെ മക്കളെ കുറിച്ചുള്ള നല്ല ഓര്‍മ്മകളില്‍ നെഞ്ചുവിങ്ങുന്ന വാത്സല്യം ഉള്ളില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ ഒക്കേയും ഞാന്‍ എന്‍റെ തെക്കേ മുറ്റത്തേക്ക് മിഴികള്‍ തിരിക്കുമ്പോള്‍  മങ്ങിത്തുടങ്ങിയ ഓര്‍മ്മകള്‍ക്ക് അപ്പുറത്ത് ,ആ മാവിന്‍ തൈക്ക് ചുറ്റും നിന്ന് മത്സരിച്ചു വെള്ളമൊഴിക്കുകയും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന എന്‍റെ മക്കള്‍ മൂന്നുപേരും !


No comments:

Post a Comment