Thursday, 10 July 2014





തകര്‍ന്നടിഞ്ഞ വിശ്വാസ നൌകയുടെ അവശിഷ്ടങ്ങള്‍ ക്കിടയില്‍ എന്തോ തേടി കൊണ്ടിരുന്ന അവളോട്‌ അതുവഴി കടന്നു പോയ ഒരു വഴി യാത്രകാരന്‍ ചോദിച്ചു . ‘’ എന്താണ് നിങ്ങള്‍ ഇവിടെ തേടി കൊണ്ടിരിക്കുന്നത് ?

‘’ അപരിചിതനായ അവന്‍റെ ചോദ്യം പാടെ അവഗണിച്ചു കൊണ്ട് അവള്‍ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു .
പതിവായി അത് വഴി കടന്നുപോകുമ്പോള്‍ ഒക്കെ അയാള്‍ ആ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .
ദിവസങ്ങള്‍ കഴിയുംതോറും അവളിലെ ശക്തി ക്ഷയിക്ക്കുകയും കവിളത്ത് സ്ഥിരമായി രൂപം കൊണ്ട ഒരു കണ്ണീര്‍ ചാല്‍ പ്രത്യക്ഷപെടുകയും ചെയ്തു .
അത് അയാളുടെ മനസ്സിലെ ആകാംഷകള്‍ വളര്‍ത്തുകയും ചെയ്തു . ആവര്‍ത്തിക്കപെട്ട ചോദ്യത്തിന്‍റെ ഉത്തരമായി ഒരിക്കല്‍ അവള്‍ അസഹ്യതയോടെ അവനോട് മൊഴിഞ്ഞു .
‘’ എന്‍റെ ജീവിത തോണിയുടെ പങ്കായം എനിക്കിവിടെ എവിടെയോ നഷ്ടപെട്ടു. നാളുകളായി ഞാന്‍ അതാണ്‌ ഇവിടെ തേടി കൊണ്ടിരിക്കുന്നത്’’.
തകര്‍ന്ന്‍ കിടക്കുന്ന ആ അവശിഷ്ടങ്ങളിലേക്ക് നോക്കി അയാള്‍ വീണ്ടും ചോദിച്ചു .
‘’നൌകയില്ലാത്ത നിനക്ക് വെറുമൊരു പങ്കായം കിട്ടിയിട്ട് എന്ത് ചെയ്യാനാണ് ‘’
‘’ നാളുകള്‍ ചെല്ലുംതോറും ദുര്‍ബലമായി കൊണ്ടിരിക്കുന്ന എനിക്ക് ഒരൂന്നു വടി ആയിട്ടെങ്കിലും അത് ഉപയോഗിക്കാമാല്ലോ ‘’
ചിലമ്പിച്ച വാക്കുകളോടെ അവള്‍ ഉത്തരം പറഞ്ഞു .
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടു മുട്ടിയപ്പോള്‍ ഒക്കേയും അവള്‍ തന്‍റെ പ്രവര്‍ത്തികള്‍ തുടര്‍ന്ന് കൊണ്ടേഇരുന്നു .
ദിവസവും കണ്ടുമുട്ടിയപ്പോള്‍ ഒക്കെ അവര്‍ ചോദ്യങ്ങളും ഉത്തരങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .അവന്‍റെ വാക്കുകളിലെ മാസ്മരികത അവളുടെ ഹൃദയത്തിലെ മുറിവുകളില്‍ മൃദു തലോടലായ് സുഖം പകര്‍ന്നു .
കണ്ണുനീര്‍ ചാലുകളുടെ സ്ഥാനത്ത് പുഞ്ചിരി വിടര്‍ന്നു. ഭൂതകാലത്തിന്റെ കയ്പ്പും വേദനയും പേറി ബഹുദൂരം പിന്നിട്ട അവളുടെ തലയില്‍ നിന്ന് അയാള്‍ ആ നാറുന്ന ഭാണ്ടകെട്ടുകള്‍ എടുത്ത് ദൂരെ എറിഞ്ഞു. ചുരുങ്ങിയ നാളുകല്‍ക്കൊണ്ട് സംഭവിച്ച ആ വലിയ മാറ്റത്തിന്‍റെ കാരണം അവന്‍റെ വാക്കുകളുടെ ആജ്ഞാ ശക്തിയായിരുന്നു എന്ന് തിരിച്ചറിഞ്ഞ അവള്‍ അവന്‍റെ ആ വാക്കുകള്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചു. അതിനു വേണ്ടി അവന്‍റെ വരവിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കാന്‍ തുടങ്ങി . ദിവസങ്ങള്‍ കഴിയവേ ഒരു നാള്‍ അവന്‍ അവളോട്‌ ചോദിച്ചു .
‘’നഷ്ടപെട്ട നിന്‍റെ ജീവിത നൌകയുടെ പഴയ പങ്കായം തിരഞ്ഞ് ഇനിയും നാളുകള്‍ നഷ്ട പെടുത്താതെ പുതിയൊരു നൌക ഉണ്ടാക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത് ‘’
അവന്‍റെ ആ ചോദ്യത്തെ മറ്റൊരു മറുചോദ്യം കൊണ്ടവള്‍ നേരിട്ടു.
 ‘’അനുഭവങ്ങളുടെ മുറിപാടുകള്‍ വീണു ചോരയും ചലവും ഒലിക്കുന്ന എന്‍റെ ഈ കൈ പിടിക്കാന്‍ സന്മനസുള്ള ആരാണ് തയ്യാറാവുക എന്ന് ‘’
‘’ ഇത്രയേറെ ഒരാളുടെ മനസ്സിനേയും വാക്കുകളേയും വിശ്വസിക്കുകയും അനുസരിക്കുകയും സര്‍വ്വോപരി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പെണ്ണിനെ സ്വന്തമാക്കാന്‍ ഏതു പുരുഷന്‍ ആണ് ഇഷ്ടപെടാത്തത് ‘’
ആ ചോദ്യത്തിലെ അര്‍ത്ഥം എന്തായിരുന്നു എന്ന് ഗ്രഹിക്കാന്‍ കഴിയാതെ അവള്‍ ,മരിച്ചുതുടങ്ങിയിരുന്ന തന്‍റെ സ്വപ്നങ്ങള്‍ക്ക് അവന്‍റെ  വാക്കുകളുടെ മൃത സന്ജീവനിയില്‍ പുതു ജീവന്‍ പകര്‍ന്നു കാത്തിരിക്കാന്‍ തുടങ്ങി .
പിന്നീടുള്ള ദിവസങ്ങളില്‍ അതുവഴിയുള്ള അവന്‍റെ വരവുകള്‍ കുറഞ്ഞു.
പല പല തിരക്കുകള്‍ ആയിരുന്നു അതിനു കാരണം എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ,അവളുടെ നിഷ്കളങ്കമായ സ്നേഹം തന്‍റെ മനസമാധാനം നഷ്ടപെടുത്തുന്നു എന്ന് അവന്‍ തിരിച്ചറിഞ്ഞു .
അതോടെ അവന്‍ ആ വഴിക്കുള്ള യാത്ര എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
അവളാകട്ടെ അവന്‍ കൊടുത്ത മൃത സഞ്ജീവനി സ്വന്തം ജീവിതത്തിന്‍റെ പാടപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്ത് ,അവശേഷിക്കുന്ന തന്‍റെ ഇത്തിരി ദിവസങ്ങളെ സ്നേഹത്തിന്‍റെ ഒരു വലിയ മരം നട്ട് ആ വഴി വക്കില്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ആ വഴി കടന്നു പോകുന്നവര്‍ക്കൊക്കെ അവന്‍റെ വാക്കുകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഊര്‍ജം തിരികെ പകര്‍ന്നുകൊണ്ട് .കാലചക്രം കറങ്ങിത്തിരിഞ്ഞ് കടന്നുപോകുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ പറഞ്ഞ അവസാന വാക്കുകളുടെ അര്‍ഥം എന്തായിരുന്നു എന്ന് മനസ്സിലാക്കി തരാന്‍ ആ വഴി ഒരിക്കല്‍ കൂടി വരാതിരിക്കാന്‍ അവനു കഴിയുകായില്ല എന്ന ഉറച്ച വിശ്വാസത്തോടെ !!!


No comments:

Post a Comment