Wednesday, 9 July 2014



                  വിധി  

________________________________________________________________________
ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴയിലേക്ക് നോക്കി ഇരുപ്പ് തുടങ്ങിയിട്ട്
എത്ര നേരമായി എന്നറിയില്ല , കുഞ്ഞനന്തന്‍ സ്കൂള്‍ വിട്ട് വരാന്‍ ഇനി അധിക നേരം ഇല്ല എന്ന് തോന്നുന്നു .അവന്‍ വരുന്നതിനു മുന്‍പേ ഇവിടം വിട്ടു പോകണം എന്നാണു കൊച്ചമ്മയുടെ അന്ത്യശാസന.അമ്മയില്ലാത്ത ഏഴു വയസുകാരന്‍ കുഞ്ഞനന്തുവിനെ വേലകാരനായ ഞാന്‍ കൂടുതല്‍ കരുതല്‍ കൊടുത്തതിനു സമ്പന്ന വര്‍ഗം തനിക്കു വിധിച്ച ശിക്ഷ . വെറുമൊരു പാചക കാരന്‍റെ ഒഴിവിലേക്ക് ആണ് താന്‍ നിയമിക്കപെട്ടത്‌ എങ്കിലും ,താന്‍ ജീവിക്കുന്ന വീടും വീട്ടുകാരും തന്‍റെ  സ്വന്തക്കാര്‍ ആണ് എന്ന ചിന്തയോടെ എല്ലാവരുടെ കാര്യങ്ങളിലും താന്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്നു .
കൊച്ചമ്മയും മുതലാളിയും കൊച്ചുമോനും മാത്രം അടങ്ങുന്ന കുടുംബം .ഒരേയൊരു മകന്‍  അമേരിക്കയില്‍ ,അമേരിക്കന്‍ ജീവിതത്തിന്‍റെ ബാക്കി പത്രം പോലെ ,അമ്മയാല്‍ ഉപേക്ഷിക്കപെട്ട കുഞ്ഞിനെ നോക്കാന്‍ കഴിയാത്തത് കൊണ്ട് ഇവിടെ അച്ഛനമ്മമാരുടെ കൂടെ വിട്ടിരിക്കുകയാണ്
കുഞ്ഞനന്തുവിനെ. ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ ആ അച്ഛനമ്മമാരെ കുറിച്ചോര്‍ത്തപ്പോള്‍ അതുവരെ മനസ്സില്‍ തന്‍റെ അമ്മയോട് തോന്നിയ വെറുപ്പിനു അല്‍പ്പം ശമനം വന്ന പോലെ തോന്നിയിരുന്നു . .ഓര്‍മ വച്ച കാലം തൊട്ടു താന്‍ രാമേട്ടന്റെ വീട്ടില്‍ ആണ് .രാമേട്ടന് തന്നെ ഏതോ വഴിയരുകില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കിട്ടുമ്പോള്‍ തനിക്ക് നാലോ അഞ്ചോ വയസ്സേ ഉണ്ടായിരുന്നുള്ളൂ അത്രേ .
ഏതോ ഒരു സ്ത്രീയോടൊപ്പം തലേ ദിവസം തന്നെ ആ കവലയില്‍ കണ്ടിരുന്നു എന്ന് ആരോ പറഞ്ഞ അറിവേ രമേട്ടനുള്ളൂ .എന്തായാലും രാമേട്ടന്റെ കനിവില്‍ മൂന്ന് നേരം ആഹാരവും കിടക്കാന്‍ ഇടവും ലഭിച്ചു .എങ്കിലും അദ്ധേഹത്തിന്റെ മക്കള്‍ക്ക്‌ അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തല്ലിക്കളിക്കാന്‍ ഒരു ചെണ്ട പോലെ ആയിരുന്നു തന്‍റെ കുട്ടികാലം . വളര്‍ന്നപ്പോള്‍ പാചകകാരനായ അദ്ധേഹത്തിന്റെ സഹായി ആയി കൂടി ,രാമേട്ടന്റെ മകളുടെ മനസ്സില്‍ തന്നോട് തോന്നിയ അരുതാത്ത അടുപ്പം സ്നേഹമായിരുന്നു എന്ന് അവള്‍ പറഞ്ഞെങ്കിലും എന്ത് കൊണ്ടോ ആ സ്നേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ തനിക്കു കഴിഞ്ഞില്ല ,അതിന്‍റെ പേരില്‍ താന്‍ നന്ദിയില്ലാതവനും അന്നം തന്ന കൈക്ക് തിരിച്ചു കൊത്തിയവനും ഒക്കെ ആക്കി ചിത്രീകരിക്കപെട്ടപ്പോള്‍ ആ തണലും തനിക്കു നഷ്ടപെട്ടു. ബസ് സ്റാണ്ടിലും പരിസരത്തും അന്തിയുറങ്ങാന്‍ ശ്രമിച്ച കൌമാര കാരനോട് കരുണ കാണിക്കാന്‍ പോലീസും സമ്മതിച്ചില്ല .ഒരു രാത്രിയില്‍ തന്നെ പിടിച്ച് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ട് തലങ്ങും വിലങ്ങും ചോദ്യം ചെയ്ത അവര്‍ പറയുന്നതൊക്കെ അനുസരിച്ചാല്‍ ദിവസവും രാത്രി അവിടെ കിടക്കാന്‍ സ്ഥലം തരാം എന്ന് ഏറ്റു. അന്നുമുതല്‍ അവിടത്തെ വരാന്തയില്‍ അന്തിയുറങ്ങി. ചിലപ്പോളൊക്കെ ഏമാന്‍ മാരുടെ ‘’ഒപ്പവും’’ . ചെയ്യുന്നത്
തെറ്റാണ് എന്ന ഉണര്‍വ്വ് മനസ്സില്‍ ഉണ്ടായിരുന്നിട്ടും എല്ലാം നിശബ്ദം സഹിക്കാന്‍ വിധിക്കപെട്ട് ഇരുളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന എത്രയോ രാത്രികളില്‍ താന്‍ തന്‍റെ അമ്മയെ വെറുക്കുകയും ശപിക്കുകയും ചെയ്തിരിക്കുന്നു .....! അങ്ങിനെ കിടന്ന ഏതോ ഒരു രാവില്‍ ആണ് പുതിയതായി സ്ഥലം മാറി വന്ന ‘’രാജന്‍ സര്‍ തന്‍റെ രക്ഷകന്‍ ആയതും ,ഈ വലിയ വീട്ടില്‍ തന്നെ ജോലിക്കാരന്‍ ആയി കൊണ്ട് വന്നു ആക്കിയതും .പുതിയ ജീവിതം പുതിയ അന്തരീക്ഷം എല്ലാം കൊണ്ടും തനിക്കു സന്തോഷം മാത്രം നല്‍കി .അതിനു മാറ്റ് കൂട്ടുവാന്‍ എന്നപോലെ കുഞ്ഞനന്തുവും. അവന്‍റെ കുസൃതികളും സംശയങ്ങളും ഒക്കെ കണ്ടും കേട്ടും ഒക്കെ ഇരിക്കുമ്പോള്‍ ഈ ലോകത്ത് തനിക്കു ആരും ഇല്ലെന്ന കാര്യം പോലും താന്‍ മറക്കും. ചിലപ്പോളൊക്കെ അവന്റെ കൊച്ചു കൊച്ചു സങ്കടങ്ങളില്‍ അവനെ ആശ്വസിപ്പിക്കുമ്പോള്‍ തന്‍റെ മനസ്സും ഒരു അമ്മയുടേതെന്നപോലെ തുടിക്കുകയും ഒരു പുരുഷന്‍ ആവാന്‍ തയ്യാറെടുക്കുന്ന തന്‍റെ ശരീരത്തിലെ മാറിടം ചുരക്കുന്നത്പോലേയും ഒക്കെ തനിക്കു തോന്നും .

അത്രയധികം സ്നേഹം നുരഞ്ഞു പൊന്തുന്നുണ്ടാവും അപ്പോള്‍ തന്‍റെ ഉള്ളില്‍ . സത്യത്തില്‍ ഒരു ആണ്‍കുട്ടിക്ക് തോന്നുന്ന ഒരു വികാരവിചാരങ്ങളും ഈ പതിനേഴാം വയസ്സിലും തനിക്കു തോന്നിയിട്ടില്ല എന്ന് ചിലപ്പോള്‍ ഒക്കെ താനും ഓര്‍ക്കാറുണ്ട് .എന്നിട്ടും കുഞ്ഞനന്തുവിനോട് ഞാന്‍ കാണിക്കുന്ന സ്നേഹത്തെ ‘’മറ്റെന്തോ ‘’ ആയി തെറ്റിദ്ധരിച്ച കൊച്ചമ്മയുടെ മുന്‍പില്‍ തന്‍റെ മനസ്സിന്‍റെ അവസ്ഥ തുറന്നു പറയാന്‍ കഴിയാതെ ഇനിയെങ്ങോട്ട് എന്ന ചോദ്യ ചിന്ഹവുമായി ഇരിക്കുകയാണ് താന്‍ .വിധി എന്ന കാട്ടാളന്‍ തന്നോട് എന്തിനാണ് ചെറുപ്പം മുതല്‍ ഇത്രയും ക്രൂരത കാട്ടുന്നത് എന്ന ഉത്തരം കിട്ടാത്ത ചോദ്യം അപ്പോളും എന്‍റെ മനസ്സിനെ കുഴക്കുന്നു .   

No comments:

Post a Comment