Wednesday, 4 March 2015

അന്തരാത്മാവിനെ പോലും കാര്‍ന്നുതിന്നുന്ന വേദന കടിച്ചമര്‍ത്തി കിടക്കുമ്പോള്‍ അവളുടെ മനസിനെ മതിച്ചിരുന്നത്  മറ്റൊന്ന് മായിരുന്നില്ല .ആറുമാസത്തെ നീണ്ട ആശുപത്രി വാസത്തിനു ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയാണ് .ഇത്രയും നാള്‍ തനിക്കു പേടിയില്ലാതെ കിടക്കാന്‍ ഈ സര്‍ക്കാര്‍ ആശുപത്രിയുടെ മേല്കൂരയെങ്കിലും ഉണ്ടായിരുന്നു.ഇവിടെനിന്നു വിട്ടാല്‍ ഒന്ന് എഴുന്നേറ്റു നില്‍ക്കാനോ തിരിഞ്ഞു പോലും കിടക്കാനോ കഴിയാത്ത തന്നേയും കൊണ്ട് തന്റെ മക്കള്‍ എങ്ങോട്ട് പോകും എന്നോര്‍ത്തപ്പോള്‍ നിറഞ്ഞുവന്ന കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയാതെ പുറത്തേക്കു തെറിച്ചു വീണ തേങ്ങല്‍ കേട്ട് ഇളയ മകന്‍ അമിത് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

ദാരിദ്ര്യം പിച്ചവച്ചു നടന്നിരുന്ന ഒരു മലയോര കുടുംബത്തിലെ ഇളയ മകള്‍ ആയി ജനിച്ച അവള്‍ക്കു കിട്ടിയ ജീവിത പങ്കാളി വളരെ സ്നേഹമുള്ളവന്‍ ആയിരുന്നിട്ടു കൂടി നാടിന്‍റെ ശാപമായ മദ്യപാനം തകര്‍ത്തുകളഞ്ഞ മനസമാധാനവും കുടുംബ ജീവിതവും. വല്ലപ്പോഴും കിട്ടുന്ന കൂലി പ്പണി കൊണ്ട് രണ്ടു കുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആണ് പത്രപരസ്യം കണ്ടു ഹോം നാഴ്സിങ്ങിനു ദൂരെയുള്ള പട്ടണത്തിലേക്ക് പോയതാണ് താന്‍ .
വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഹോം നഴ്സിംഗ് ജീവിതത്തിനിടയില്‍ എപ്പോഴോ കൈവിട്ടു പോയ ഭര്‍ത്താവ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ ജീവിതത്തിനു ആത്മഹത്യയുടെ അകമ്പടി ഉണ്ടായത് തുടര്‍ച്ചയായ മദ്യപാനം മൂലം ഉണ്ടായ ഒറ്റപ്പെടല്‍ തന്നെയായിരിക്കണം .പിന്നീടങ്ങോട്ട് രണ്ടു മക്കളെ വളര്‍ത്താന്‍ പെട്ട പാട് .ഒരു രോഗിയുടെ വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്കു ബാഗുമെടുത്തുള്ള യാത്രകളുടെ ഇടവേളകളില്‍ കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാന്‍ വേണ്ടിയുള്ള വെമ്പലില്‍ ഓടിയെത്തുമ്പോള്‍ മാത്രം കിട്ടിയിരുന്ന വിശ്രമം .അല്ലാത്തപ്പോള്‍ ഒക്കെയും മലമൂത്രവിസര്‍ജ്യങ്ങള്‍ക്കിടയില്‍ കിടന്നുള്ള വീര്‍പ്പു മുട്ടല്‍ ആണ് ഒരു ഹോം നഴ്സിന്റെ ജീവിതം .

ജീവിതഭാരം താങ്ങിയുള്ള ഓട്ടത്തിനിടയില്‍ മൂത്ത മകന്‍ തനിക്കിഷ്ടമുല്ലൊരു പെണ്ണിനൊപ്പം ജീവിതം തുടങ്ങിയപ്പോള്‍ മറുത്തൊന്നും പറയാതെ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ തനിക്കു കഴിഞ്ഞുള്ളു .
ജാതിമതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത പ്രണയമായിരുന്നു അതെങ്കിലും .മുസ്ലീം സമുതായത്തില്‍ പെട്ട പെണ്‍കുട്ടിയുടെ ആള്‍ക്കാര്‍ അധികം താമസിയാതെ അവനെ മതം മാറ്റി അവരുടെ സ്വന്തമാക്കി മാറ്റി . പിന്നെയുള്ളത് ഇളയവന്‍ ആദി മാത്രം .അച്ഛന്റെയും അമ്മയുടേയും സ്നേഹം ഒരുമിച്ചു കിട്ടി വളരേണ്ടുന്ന പ്രായത്തില്‍ അവരെ പിരിഞ്ഞു ജീവിക്കേണ്ടി വന്ന തന്റെ പൊന്നുമക്കള്‍ . അച്ഛന്‍ പോയ വഴിയെ തന്നെ ആയിരുന്നു ആദ്യകാലങ്ങളില്‍ അവന്റെയും പോക്ക് .മദ്യപിച്ചു വണ്ടിയോടിച്ചു രണ്ടു പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ട അപകടങ്ങളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി എടുക്കുമ്പോളെക്കും വര്‍ഷങ്ങളുടെ അദ്ധ്വാനഫലമായ കിടപ്പാടം പോലും വില്‍ക്കേണ്ടി വന്നു .നീണ്ട രണ്ടു വര്‍ഷങ്ങളുടെ വിശ്രമജീവിതം കഴിഞ്ഞു വല്ലവിധേനയും ഒരു കൂലി പണിക്കു പോയിതുടങ്ങിയപ്പോളെക്കും ആണ് അശനിപാതം പോലെ തന്റെ ഈ രോഗം .

വെറുമൊരു നടുവേദനയില്‍ തുടങ്ങിയതാണ്‌ .ആദ്യമൊന്നും വലിയ കാര്യമാക്കാതെ വേദന സംഹാരികള്‍ കഴിച്ചു അഡ്ജസ്റ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും തീരെ സഹികെട്ടപ്പോള്‍ ആണ് ബാങ്ക്ലൂരിലെ ജോലി മതിയാക്കി നാട്ടില്‍ വന്നു ചികിത്സ തുടങ്ങിയത് ,തൊടുപുഴയിലും പാലായിലും ഉള്ള സ്വകാര്യാശുപത്രികളില്‍ ചിലവഴിച്ച മാസങ്ങളില്‍ അതുവരെ ഉണ്ടായിരുന്ന ചില്ലറ സമ്പാദ്യങ്ങള്‍ മുഴുവനും പിന്നെ നാട്ടുകാരുടെ സഹായം കൂടി ചിലവഴിചെങ്കിലും ഒട്ടും കുറവില്ലാതെ വന്നപ്പോള്‍ ആണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയതു.അവിടെ വച്ച് നടത്തിയ എം ആര്‍ ഐ സ്കാനിങ്ങില്‍ ആണ് രോഗം സ്ഥിരീകരിച്ചത് ,
നട്ടെല്ലിനെ ബാധിച്ച ക്ഷയരോഗം !!!
വര്‍ഷങ്ങളുടെ ഹോം നഴ്സിംഗ് ജീവിതത്തില്‍ ഇത്രയും വേദനകള്‍ സഹിച്ച ഒരൊറ്റ രോഗിയെ പോലും കാണാന്‍ തനിക്കു കഴിഞ്ഞിട്ടില്ല .അത്രയേറെ വേദനകള്‍ ആണ് കഴിഞ്ഞ ഒരു വര്ഷം കൊണ്ട് തന്റെ ശരീരം താങ്ങിയത് .കൂട്ടത്തില്‍ പോഷകാഹാര കുറവും !
ഇത്രയും മാസങ്ങള്‍ ഒക്കെയും തന്നെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച തന്റെ ആണ്മക്കള്‍ .ആശുപത്രിയില്‍ നിന്ന് കിട്ടുന്ന കഞ്ഞിയും പയറും കഴിച്ചു കടന്നുപോയ ആറുമാസം .ഇനിയും എത്ര നാള്‍ എന്ന് അറിയാതെയുള്ള ഈ കിടപ്പ് .ആറുമാസം കൂടി മരുന്ന് കഴിക്കണം എന്നും അതിനിടയില്‍ രോഗം പൂര്‍ണമായും മാറും എന്നും ഉള്ള ഡോക്ടറുടെ ഉറപ്പും ,ഇതില്‍ കൂടുതല്‍ കാലം ആശുപത്രിയില്‍ കിടത്തുവാന്‍ നിര്‍വാഹമില്ല എന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ ഉള്ള ഈ ഡിസ്ചാര്‍ജ് എന്നാണു ഡോക്ടര്‍ പറഞ്ഞത് .അതുകൊണ്ട് തന്നെ ഇനിയും ഇവിടെ പിടിച്ചു നില്ക്കാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ലല്ലോ എന്റെ ദൈവമേ ....!ഈ അവസ്ഥയില്‍ എന്നെയും എന്റെ കുഞ്ഞിനേയും രക്ഷിക്കാന്‍ വരുന്നത് ഏതു ദൈവമാണ് എന്ന ചിന്തയോടെ അവള്‍ ഇരുട്ട് തിങ്ങിയ ശൂന്യതയിലേക്ക് മുഖം പൂഴ്ത്തി !!!  

No comments:

Post a Comment